സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് അവസാനം. രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ ഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും. അതേസമയം പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
സ്‌കൂളില്‍ ആഘോഷങ്ങൾ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂൾ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാൽ കുട്ടികളെ രക്ഷിതാക്കൾ ഉടൻ വീട്ടിൽ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. ഇതോടെ വിദ്യാർത്ഥികൾക്ക് വേനലവധി തുടങ്ങും. അവസാന ദിനം സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ മന്ത്രി നിർദേശം നൽകി.
Post a Comment
0 Comments