Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: വിധി പറയുന്നത് മാര്‍ച്ച് 20ലേക്ക് മാറ്റി


കാസര്‍കോട്: ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മാര്‍ച്ച് 20ലേക്കാണ് മാറ്റിയത്. നേരത്തേ ഫെബ്രുവരി 29ന് വിധി പറയാനിരുന്ന കേസില്‍, കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന്‍ അവധിയിലായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

ഇന്ന് കേസ് പരിഗണിച്ച കോടതിയാണ് മാര്‍ച്ച് 20ലേക്ക് വീണ്ടും മാറ്റിയത്. റിയാസ് മൗലവി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമാണ് മാര്‍ച്ച് 20. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നുപേര്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് മൂന്നാംനാള്‍ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുശേഷം പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 

2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കൊവിഡും കാരണം പലതവണ കേസ് മാറ്റിവച്ചിരുന്നു. ഏഴ് ജഡ്ജിമാരാണ് കേസ് ഇതുവരെ പരിഗണിച്ചത്. കേസിന്റെ വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് വിധി പറയുക. കോളിളക്കം സൃഷ്ടിച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad