Type Here to Get Search Results !

Bottom Ad

സന്ദീപ് വധക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി


ബദിയടുക്ക: മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന്‍ സന്ദീപി(27)നെ കത്തി കൊണ്ട് കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന്‍ പവന്‍രാജിനെയാണ് ഇന്നുച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കജംപാടിയില്‍ വെച്ചാണ് സന്ദീപിന് കുത്തേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാവിലെയാണ് സന്ദീപ് മരിച്ചത്. 

ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് സന്ദീപിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറാണ് പവന്‍രാജിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം നടത്തുന്നത് കാസര്‍കോട് സി.ഐ അജിത്കുമാറാണ്. പവന്‍രാജിനെ സി.ഐക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തതിനാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. നേരത്തെ ഇതേ പ്രശ്നത്തിന്റെ പേരില്‍ സന്ദീപും പവന്‍രാജും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. അന്ന് പവന്‍രാജ് സന്ദീപിനെ ഭീഷണിപ്പെടുത്തി. സന്ദീപിന്റെ ഇളയമ്മയുടെ മകന്‍ ഷരുണിന് കജംപാടിയില്‍ പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്. 

ഞായറാഴ്ച വൈകിട്ട് സന്ദീപും ഷരുണും വീട് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ബൈക്കില്‍ പോയിരുന്നു. അപ്പോഴാണ് പവന്‍രാജിനെ കണ്ടത്. ഇതോടെ സന്ദീപും പവന്‍രാജും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതനായ പവന്‍രാജ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സന്ദീപിന്റെ കഴുത്തില്‍ കുത്തിയിറക്കുകയാണുണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad