Type Here to Get Search Results !

Bottom Ad

മത്സ്യമാര്‍ക്കറ്റും അനുബന്ധ കച്ചവട മേഖലയും തകര്‍ക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചന: എ. അബ്ദുല്‍ റഹ്്മാന്‍

 
കാസര്‍കോട് (www.evisionnews.co): നഗരത്തിലെ മത്സ്യമാര്‍ക്കറ്റിനെയും അനുബന്ധ കച്ചവട മേഖലയെയും തകര്‍ക്കാന്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥ ലോബി ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമാണ് മല്‍സ്യ മാര്‍ക്കറ്റ് തുറന്ന് കൊടുക്കേണ്ടതില്ലായെന്ന ജില്ലാ ദുരന്തനിവാരണ കോര്‍ കമ്മിറ്റിയുടെ തീരുമാനമെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്്മാന്‍. 

കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാര്‍ക്കറ്റ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ ഒരു പച്ചക്കറി വിതരണക്കാരന് കോവിഡ് പോസിറ്റീവായി എന്നതിന്റെ പേരിലാണ് മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടത്. കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടമില്ല. മത്സ്യ മാര്‍ക്കറ്റില്‍ ഇതുവരെ ഒരാള്‍ക്കും കോവിഡ് പോസിറ്റീവായിട്ടുമില്ല. പിന്നെന്തിനാണ് രണ്ടുമാസം മല്‍സ്യ മാര്‍ക്കറ്റ് അടച്ചിട്ടെതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. 
 
ദേശീയ പാത മുതല്‍ ബോവിക്കാനം ടൗണ്‍ വരെ തലങ്ങും വിലങ്ങും വഴിയോരങ്ങളില്‍ മത്സ്യ കച്ചവടം നടക്കുമ്പോഴും ആള്‍ക്കൂട്ടവും വാഹന വ്യൂഹവും അതിര് കടക്കുമ്പോഴും സാമൂഹിക അകലവും മാനദണങ്ങളും പ്രശ്‌നമാവുന്നില്ല. കോവിഡ് മാനദണ്ഡം പാലിച്ച് മല്‍സ്യവില്‍പ്പന നടത്തുന്ന മാര്‍ക്കറ്റില്‍ സാമൂഹിക അകലം പ്രശ്‌നമാണെത്രെ. തലതിരിഞ്ഞ ഇത്തരം തീരുമാനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. 

നഗരസഭയുടെ അധീനതയിലുള്ള മല്‍സ്യ മാര്‍ക്കറ്റ് തുറന്ന് കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ രേഖാമൂലം കത്ത് നല്‍കിയിട്ടും അത് നിരാകരിച്ചത് ധിക്കാരമാണ്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിനെ ആശ്രയിച്ച് കച്ചവടം നടത്തുന്ന നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഇവരെല്ലാം കച്ചവടമില്ലാതെ സ്ഥാപനങ്ങള്‍ പൂട്ടി തുടങ്ങിയിരിക്കുന്നു. 
 
കാസര്‍കോട് നഗരത്തിലെ വ്യാപാര മേഖലയെ തകര്‍ക്കാനും മത്സ്യതൊഴിലാളികളെയും വിപണന- വിതരണ അനുബന്ധ തൊഴിലാളികളെയും മുഴു പട്ടിണിയിലാക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മത്സ്യ മാര്‍ക്കറ്റ് അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കാത്ത പക്ഷം മത്സ്യവില്‍പന കളക്ട്രേറ്റ് പടിക്കലിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്.ടി.യു നേതൃത്വം നല്‍കുമെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad