Type Here to Get Search Results !

Bottom Ad

പാദൂര്‍ കുഞ്ഞാമു ഹാജി ഓര്‍മയായിട്ട് ഇന്നേക്ക് നാലു വര്‍ഷം


കാസര്‍കോട് (www.evisionnews.co): ഒരു നാടിന്റെ അഭിമാനത്തിന്റെ പ്രതീകമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജി നമ്മെ വിട്ടുപിരിഞ്ഞ് ഇന്നേക്ക് നാലുവര്‍ഷം തികയുന്നു. എത്രയോ രാഷ്ട്രീയ നേതാക്കള്‍ നമ്മളില്‍ നിന്നും മണ്‍മറഞ്ഞ് പോയിട്ടുണ്ട്. അവരില്‍ പലരും നമ്മുടെ ഓര്‍മയില്‍ പോലും വരാറില്ല. പക്ഷേ കുഞ്ഞാമു ഹാജി ഇല്ലാത്ത വര്‍ഷങ്ങള്‍ വലിയൊരു വിടവായി നമുക്ക് തോന്നാന്‍ കാരണം അദ്ദേഹവും നമ്മളും തമ്മിലുള്ള ആത്മ ബന്ധമായിരുന്നു.

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരും സമ്പന്നനും പ്രമാണിയുമെല്ലാം കുഞ്ഞാമുച്ചാന്റെ അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു. തന്റെ ആഡംബര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ പാവങ്ങളെ കണ്ടാല്‍ തന്റെ വാഹനം നിര്‍ത്തി എന്താടോ സുഖമാണോ എന്ന് ചോദിക്കാതെ കുഞ്ഞാമുച്ചാന്റെ വാഹനം മുന്നോട്ടു പോവില്ലെന്നുറപ്പാണ്. ഏതു പാതിരാത്രിയും എന്ത് ആവശ്യങ്ങള്‍ക്കും ആര്‍ക്കും കയറിച്ചെല്ലാവുന്ന വീടായിരുന്നു കുഞ്ഞാമു ഹാജിയുടെ വീട്. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ നമ്മോടെല്ലാം സുഖമാണോ എന്ന് ചെറുചിരിയോടെ ചോദിക്കുമ്പോള്‍ ആ വലിയ മനുഷ്യന്റെ ആരോഗ്യ സ്ഥിതി എങ്ങനെയായിരുന്നു എന്ന് നമ്മളാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?.

ഒന്നല്ല നൂറ് ആണ്ട് കഴിഞ്ഞാലും അദ്ദേഹം സാധാരണക്കാരുടെ മനസില്‍ നിന്ന് മാഞ്ഞുപോവില്ല. അത് തന്നെയാണ് കുഞ്ഞാമൂച്ചാക്കുള്ള അംഗീകാരം. ജനസേവനത്തിന് പല അവാര്‍ഡുകളും കുഞ്ഞാമുച്ചാനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വെച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ചെമ്മനാട് പഞ്ചായത്തിന് ലഭിച്ചത് കുഞ്ഞാമുച്ച പ്രസിഡന്റായപ്പോഴാണ്. ആ വിടവ് നികത്താന്‍ കാലം നമുക്ക് നല്‍കിയ ഒരു ഭാഗ്യമാണ് അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് പാദൂര്‍. പിതാവിന്റെ വഴിയേ ഏകദേശം അതേ സ്വഭാവത്തില്‍ സഞ്ചരിക്കുന്ന ഒരു മകനെയാണ് ഷാനവാസിലൂടെ നാം കാണുന്നത്. കുഞ്ഞാമൂച്ചാന്റെ പിന്‍ഗാമിയായി ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനവാസ് പാദൂര്‍ നാട്ടിലെ പൊതു രംഗത്ത് ഇതിനകം സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്.

ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഭരണ സമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഭരണ സമിതിയുടെയും നാട്ടുകാരുടെയും ആഗ്രഹ പ്രകാരം ഷാനവാസ് പാദൂര്‍ നിയമിതനായതും പാദൂരിന്റെ മകന് കിട്ടിയ വലിയ അംഗീകാരമാണ്. അവസാന കാലത്ത് ഉദുമ പഞ്ചായത്തിലെ ആടിയത്ത് ഒരു കുടിവെള്ള പ്രശ്നം വന്ന സമയത്താണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഏറ്റെടുത്തയുടന്‍ ആ വിഷയത്തില്‍ ഇടപെടുകയും, അടിയന്തിര നടപടി എന്ന നിലയില്‍ 1995 അക്ഷരമുറ്റം ബാച്ചിനെ കൊണ്ട് മഴക്കാലം വരെ അവിടെ ശുദ്ധ ജലം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കിയതും കഴിഞ്ഞ ദിവസമാണ്.

ഷാനവാസിന്റെ പൊതുരംഗത്തുള്ള ഇടപെടലിന്റെ മറ്റൊരു ഉദാഹരണമാണ് ഫെബ്രുവരി 20ലെ ചട്ടഞ്ചാല്‍ പ്രശ്നം. ചട്ടഞ്ചാല്‍ മേഖലയെ കഞ്ചാവടക്കമുള്ള ലഹരിയില്‍ മുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി ചട്ടഞ്ചാല്‍ ഐക്യവേദി നടത്തിയ പ്രകടനത്തിന് നേതൃത്വം നല്‍കിയത് ഷാനവാസ് പാദൂര്‍ ആയിരുന്നു. ടൗണിലുള്ള കഞ്ചാവിന്റെ കേന്ദ്രങ്ങള്‍ ചട്ടഞ്ചാലിലെ യുവാക്കള്‍ അടിച്ച് നിരപ്പാക്കി തീയിട്ടപ്പോള്‍ സമീപത്തുള്ള പെട്ടിക്കടകള്‍ തീ തട്ടാതെ സംരക്ഷിക്കാന്‍ യുവാക്കളോടൊപ്പം സജീവമായി രംഗത്തിറങ്ങിയതും ഷാനവാസായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad