ന്യൂഡല്‍ഹി (www.evisionews.co: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ് ഠാകുര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരെ തൂക്കിലേറ്റി. വെള്ളിയാഴ്ച കാലത്ത് 5.30ന് തിഹാര്‍ ജയിലിലാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കിയത്. നാലു പേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്.
വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. തങ്ങളില്‍ ഒരാളുടെ ദയാഹരജി ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്ന് കാണിച്ച് അക്ഷയ് ഠാകുര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് കോടതിയെ സമീപ്പിച്ചത്. നേരത്തെ, പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു.
അഫ്സല് ഗുരുവിെന്റ വധശിക്ഷ നടപ്പാക്കി ഏഴു വര്‍ഷത്തിനു ശേഷമാണ് തിഹാറില്‍ വീണ്ടും കൊലക്കയര്‍ ഒരുക്കിയത്. ശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി പല തവണ ഡമ്മി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറില്‍ ആദ്യമായാണ് നാലു പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നത്.
2012 ഡിസംബര്‍ 16ന് രാത്രിയാണ് 23 വയസുള്ള യുവതിയെ പ്രതികള്‍ ഡല്‍ഹിയിലെ ഓടുന്ന ബസില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി വഴിയില്‍ തള്ളിയത്. ഫിസിയോതെറപ്പി പരിശീലനം നേടുന്ന പെണ്‍കുട്ടി ആണ്‍ സുഹൃത്തിനൊപ്പമാണ് മുനിര്‍ക എന്ന സ്ഥലത്തു നിന്ന് ബസില്‍ കയറിയത്. തുടര്‍ന്ന് ഡ്രൈവര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന ആറുപേരും യുവതിെയ ബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
11 ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിെല ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി. ആറു പ്രതികളില്‍ ഒരാളായ രാംസിങ് 2013ല്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം മൂന്നു വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാക്കി.
2013 സെപ്റ്റംബര്‍ 10ന് ശേഷിക്കുന്ന നാലു പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്നു ദിവസത്തിനു ശേഷം ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
Post a Comment
0 Comments