Type Here to Get Search Results !

Bottom Ad

ട്രംപ് കൈവീശുന്നത് വോട്ടിനു വേണ്ടിയാണ്


പി. ഇസ്മായില്‍ 
വയനാട്

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തട്ടകമായ അലഹാബാദിലാണ് ആദ്യത്തെ സ്വീകരണം. മോദി ഭരണത്തില്‍ അലഹബാദ് സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര നേതാവണദ്ധേഹം.2014ല്‍ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങ്ങായിരുന്നു ആദ്യത്തെ അതിഥി. 2017 ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അവിടെ എത്തുകയും ബുള്ളറ്റ് ട്രയിനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അതേ വര്‍ഷത്തില്‍ കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോയും കുടുംബസമേതം എത്തിയപ്പോള്‍ രാജകീയമായ രീതിയിലായിരുന്നു വരവേറ്റത്.36 മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന ട്രംപിന്റെ ഹ്രസ്വ സന്ദര്‍ശനത്തിനായി 100 കോടിയലധികം രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ട്രംപ് ഇന്ത്യയില്‍ കഴിച്ചുകൂട്ടുന്ന ഓരോ മിനുട്ടിനും 55ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനും വേണ്ടി 80 കോടിയും സുരക്ഷക്കായി 12 കോടിയും മൊട്ടേറസ്റ്റേഡിയത്തില്‍ ആളുകളെ നിറക്കാനായി 7 കോടിയും പാതയോര സൗന്ദര്യവല്‍ക്കരണത്തിനായി 6 കോടിയും സാംസ്‌കാരിക പരിപാടികള്‍ക്കായി 4 കോടിയുമാണ് സാധാരണക്കാരന്റെ നികുതിപ്പണം തുലക്കുന്നത്.

ട്രംപിന്റെ വരവില്‍ ഒട്ടേറെ കുടുംബങ്ങളാണ് അലഹബാദില്‍ നാടുകടത്തിലിനു വിധേയരായിട്ടുള്ളത്. മോഡിയും ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന മൊട്ടോറസ് റ്റേഡിയത്തോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ താമസിക്കുന്ന ചേരി നിവാസികളാണ് കുടി ഒഴിപ്പിക്കലിന്റെ ഇരകളായിട്ടുള്ളത്.അഹമ്മദാബാദ് വിമാന താവളം മുതല്‍ സ്റ്റേഡിയം വരെയുള്ള ചേരിപ്രദേശങ്ങള്‍ ട്രം പിന്റെയും ഭാര്യ മെലാനിയുടെയും കാഴ്ചയില്‍ പെടാതിരിക്കാനായി 500 മീറ്റര്‍ നീളത്തിലും 4 അടി ഉയരത്തിലുമായി മതിലുകള്‍ കെട്ടിപൊക്കിയതിന്റെ പേരില്‍ ഭരണ പ്രതിപക്ഷവും തമ്മിലും അല്ലാതെയുമായി ഒട്ടേറെ വാഗ്വാദങ്ങളാണ് നടന്നിട്ടുള്ളത്. ആഗോളതലത്തില്‍ തന്നെ മതില്‍ കെട്ടി ദാരിദ്യം മറയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി മോദിയാണെന്ന് പ്രതിപക്ഷവും സാമ്പത്തീക വിദഗ്ദരും സാമൂഹ്യ ചിന്തകരുമെല്ലാം ഒരേ സ്വരത്തിലാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.യു എന്നിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 24 ശതമാനം ജനങ്ങളും ചേരിപ്രദേശത്ത് താമസിക്കുന്നവരാണ്. വികസനത്തിന്റെ തലസ്ഥാനമായി സംഘികള്‍ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് അപ്രഖ്യാപിത ചേരികളുടെ കാര്യത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്.3.80000 പേര്‍ 2058 ചേരികളിലായി ഗുജറാത്തില്‍ കഴിയുന്നത്

പന്ത്രണ്ടു വര്‍ഷം ഗുജറാത്തിലെ മുഖ്യമന്ത്രി പദം കയ്യാളിയിട്ടും ആറു വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്തിരിന്നിട്ടും ചേരി വാസികളുടെ ജീവിതം കരുപിടിപ്പിക്കാന്‍ മോദി ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. പട്ടേല്‍ പ്രതിമക്കായി 3000 കോടി വാരി വിതറിയതിന്റെയും ട്രംപിന്റെ വരവിനായി 100 കോടി കൊണ്ട് ദീപാലി കളിക്കുന്നതിന്റെയും ഒരംശം മാറ്റി വെച്ചിരുന്നെങ്കില്‍ വികാസ് പുരുഷന്റെ നാട്ടിലെ ദാരിദ്രം മൂടിവെക്കാന്‍ മതിലിനു വേണ്ടി കല്ലുകള്‍ തിരയേണ്ടി വരുമായിരുന്നില്ല. ഇന്ത്യയിലെ ദരിദ്ര നാരായാണന്‍മാരുടെ കുടലിന്റെയോ കുടിലിന്റെ യോ പ്രശ്‌നപരിഹാരത്തേക്കാളും ഫാസിസ്റ്റുകളുടെ ഇഷ്ട വിനോദവും ഇഷ്ട ഭക്ഷണവുമായ വര്‍ഗ്ഗീയ ചേരുവകള്‍ പാകപ്പെടുത്തുന്നതിന് വേണ്ടിയാണ് മോദി തന്റെ പദവികള്‍ ഇക്കാലമത്രയും ഉപയോഗപ്പെടുത്തിയത്. ചേരിചേരാ രാഷ്ട്രങ്ങളുടെ നായകനായിട്ടാണ് ചരിത്രം നെഹ്‌റുവിനെ വിലയിരുത്തുന്നതെങ്കില്‍ ചേരിതിരിവിന്റെ അപ്പോസ്തലനായിട്ടാണ് ലോകം ഇപ്പോള്‍ മോഡിയെ കാണുന്നത്. ട്രം പിന്റെ വരവില്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുന്ന ഏതെങ്കിലും തരത്തിലുള്ള കരാറുകളില്‍ ഒപ്പുവെക്കുന്നതിനേക്കാളേറെ രണ്ടു പേരും വോട്ടു ബാങ്കിലാണ് ലക്ഷ്യം വെക്കുന്നത്. അമേരിക്കയില്‍ മോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടിക്ക് സമാനമായ നമസ്‌തേ ട്രംപിന്റെ ആത്യന്തിക ലക്ഷ്യം അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രം പിനു വേണ്ടി ഇന്ത്യന്‍ വംശജരുടെ വോട്ടുറപ്പിക്കല്‍ മാത്രമാണ്. തന്റെ രണ്ടാമൂഴത്തിനായുള്ള പ്രചരണത്തില്‍ കൊളറാഡോയില്‍ ട്രം പ് നടത്തിയ പ്രസംഗം അതിലേക്കാണ് സൂചനകള്‍ നല്‍കുന്നത്. 60 ലക്ഷം മുതല്‍ ഒരു കോടി ആളുകള്‍ വരെ ഇന്ത്യാ സന്ദര്‍ശനത്തില്‍ തന്നെ അനുഗമിക്കുമെന്നാണ് അവിടെ പ്രസംഗിച്ചത്.അലഹബാദില്‍ നിന്ന് തുടങ്ങുന്ന കൈ വീശലില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പിക്കുക എന്നതാണ് മോദിയുടെയും ട്രം പിന്റെയും മനസ്സിലിരിപ്പ്.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയിലെപ്പോലെ അമേരിക്കയിലും കടുത്ത പ്രതിഷേധങ്ങളാണുയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തില്‍ മാത്രം യു.എസ് എയിലെ 30 കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിട്ടുള്ളത്. ന്യൂയോര്‍ക്ക്. ചിക്കാഗോ.ഹുസ്റ്റേണ്‍. അറ്റ്‌ലാന്‍ഡ. വാഷിംങ്ടണ്‍. സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ പട്ടണങ്ങളിലെ ഇന്ത്യന്‍ കോണ്‍സലേറ്റിനു മുന്നില്‍ ആയിരങ്ങള്‍ പങ്കാളികളായ പടുകൂറ്റന്‍ റാലികളാണ് നടന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം പിയേക്കിന് നാല് മുതിര്‍ന്ന സെനറ്റ് അംഗങ്ങള്‍ ഇന്ത്യയിലെ വിഷയങ്ങളില്‍ ആശങ്ക അറിയിച്ചു കത്തെഴുത്ത് പോലും നടത്തുകയുണ്ടായി. ഡമോക്രാറ്റിക് പാര്‍ട്ടി യിലെയും ട്രം പിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി യിലെയും രണ്ട് വീതം സെനറ്റര്‍മാരാണ് കത്തയച്ചത്. ട്രംപിനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ലിന്‍ഡേസ ഗ്രഹാം കത്തെഴുതിയ പ്രമുഖനിലൊരാളാണ്.എന്‍ .ആര്‍.സിയുടെ പേരില്‍ തടങ്കല്‍ പാളയത്തിലേക്ക് തള്ളിവിട്ടവരുടെ എണ്ണം യു.എസ്സിലെ മനുഷ്യാവകാശ കമ്മീഷന്‍ കണക്കെടുപ്പ് നടത്തണം. ജനാധിപത്യവും മതപരവുമായ അവകാശങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധവും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി പ്രദാനം ചെയ്യുന്ന 370ാം വകുപ്പ് റദ്ധ് ചെയ്യുകയും പൊതു സുരക്ഷയുടെ പേരില്‍ നിരവധി ആളുകളെ അറസ്റ്റ് ചെയ്ത തടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ കത്തെഴുതിയത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഈ വിഷയത്തില്‍ ഇയ്യിടെ ഇന്ത്യയെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.എന്‍.ആര്‍.സി. ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയുമായി നടക്കുന്ന കൂടികാഴ്ചയില്‍ ട്രംപ് ചില തുറന്നു പറച്ചിലുകള്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ എം .പി മാര്‍ മോദി സര്‍ക്കാരിന്റെ ചെയ്തികളെ വിമര്‍ശിച്ചതു പോലെ ട്രം പിന്  തന്റെ ഉറ്റ തോഴനെ തള്ളി പറയാന്‍ കഴിയുമോ എന്നതാണ് ഇരു രാജ്യങ്ങളിലെയും ജനാധിപത്യവാദികളും പൗരത്വ വിഷയത്തിലെ പ്രക്ഷോഭകാരികളും ഉറ്റുനോക്കുന്നത്.

(യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും വയനാട് ജില്ലാ പഞ്ചായത്ത് അംഗവുമാണ് ലേഖകന്‍)


Post a Comment

0 Comments

Top Post Ad

Below Post Ad