Type Here to Get Search Results !

Bottom Ad

സര്‍വകക്ഷിയോഗം കഴിഞ്ഞു: തുടര്‍ പ്രക്ഷോഭങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തീരുമാനിക്കും


കേരളം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സര്‍വകക്ഷി യോഗം ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. എതിര്‍പ്പ് മുന്‍കൂട്ടിക്കണ്ട് ഭരണഘടനാ സംരക്ഷണ സമിതി രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉന്നയിക്കാതെ സര്‍ക്കാര്‍ തന്ത്രപൂര്‍വം പിന്മാറുകയും ചെയ്തു. നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം എന്ന കാര്യത്തില്‍ യോഗത്തില്‍ തത്വത്തില്‍ ധാരണയുണ്ട്. എന്നാല്‍ അതിനൊരു സ്ഥിരം വേദിയോ എന്നാണ് സമരമെന്ന കാര്യത്തിലോ തീരുമാനമായില്ല. തുടര്‍ പ്രക്ഷോഭങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനിക്കും.

പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി രംഗത്തെത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ യോഗം വിളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണ് ബി.ജെ.പി പ്രതിനിധികളായ എം.എസ് കുമാറും ജെ.ആര്‍. പദ്മകുമാറും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ഗവര്‍ണറെ അപമാനിച്ചതിനെതിരെ പ്രമേയം പാസാക്കി യോഗം പിരിയണമെന്ന ബി.ജെ.പിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടി. പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം കൊടുക്കരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യു.ഡി.എഫ് കക്ഷിനേതാക്കളും 224 രാഷ്ട്രീയ, സാമുദായിക സാംസ്‌കാരിക, സംഘടനാപ്രതിനിധികളും യോഗത്തിനെത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad