Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ബജറ്റ്: ജില്ലക്ക് സ്വന്തമായി ജലവൈദ്യുത പദ്ധതി, പെരിയയില്‍ ഇടത്തരം വിമാനത്താവളം, റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസര്‍കോട് (www.evisionnews.co): സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. 107,63,32,319 രൂപ വരവും 100,72,98,211 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റില്‍ 6,90,34,108 രൂപ നീക്കിയിരിപ്പുണ്ട്. ജില്ലക്ക് സ്വന്തമായൊരു വിമാനത്താവളവും ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയും ജില്ലാ പഞ്ചായത്തിന്് കീഴിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനും ഗ്രാമീണ റോഡുകള്‍ പുനരുദ്ധീകരിക്കുന്നതുമാണ് ഇവയില്‍ പ്രധാനമായ ചിലത്.
ജില്ലയുടെ കാര്‍ഷിക സംസ്‌കൃതിയുടെ വളര്‍ച്ചക്ക് ഊര്‍ജം പകരാനായി നിരവധിയായ പദ്ധതികള്‍, നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ ചെറുകിട ചെക്ക് ഡാമുകളുടെ നിര്‍മാണത്തിനായി സംയുക്ത പദ്ധതിക്ക് ഒരു കോടി 36ലക്ഷം രൂപ വകയിരുത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. വരള്‍ച്ചയുടെ പിടിയലമര്‍ന്ന ജില്ലയിലെ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദീര്‍ഘകാല പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് രൂപംകൊടുക്കുക.
 
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസന പ്രക്രിയയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതിനുളള നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തിയാണ് ഈവര്‍ഷത്തെ ബജറ്റെന്ന് ആമുഖ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷാനവാസ് പാദൂര്‍, ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ. എ.പി.ഉഷ, ഫരീദാ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കേളു പണിക്കര്‍, വി.പി.പി മുസ്തഫ, ജോസ് പതാലില്‍, പി.സി സുബൈദ, സുഫൈജ അബൂബക്കര്‍, കെ. ശ്രീകാന്ത്, പുഷ്പ അമേക്കള, എം. നാരായണന്‍, ഇ. പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

പെരിയയില്‍ ഇടത്തരം വിമാനത്താവളം

കാസര്‍കോട് ജില്ലയുടെ ആകാശ സ്വപ്‌നങ്ങള്‍ ചിറകിലേറ്റാന്‍ പെരിയയില്‍ എയര്‍സ്ട്രിപ് (ചെറുകിട വിമാനത്താവളം) തുടങ്ങും. ആഭ്യന്തര വിമാന സര്‍വീസാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, ഗോവ, മുംബൈ എന്നി അഞ്ചു കേന്ദ്രങ്ങളിലേക്കാകും 75 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍കോട് നിന്നും 1750 രൂപയ്ക്ക് തിരുവനന്തപുരത്ത് എത്തുവാന്‍ കഴിയും. നെടുമ്പാശേരി വിമാനത്താവളം (സിയാല്‍) മാതൃകയില്‍ സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തില്‍ പെരിയയില്‍ 75 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്ന ചെറുകിട വിമാനത്താവളത്തിന് (എയര്‍സ്ട്രിപ്പ്) മൊത്തം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം ആരംഭിച്ചാല്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയും.

സ്വന്തമായൊരു ജലവൈദ്യുത പദ്ധതി
ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകുന്നതിന് രാജപുരം പുളികൊച്ചിയില്‍ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പ്രാവര്‍ത്തികമാകും. പ്രതിവര്‍ഷം 65ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്ന പദ്ധതിക്ക് 20കോടി മതിപ്പ് ചെലവ് പ്രതീക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ കമ്പനി രൂപീകരിക്കും. ജനകീയ സഹകരണത്തോടെ സമയബന്ധിതമായി തീര്‍ക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 20ലക്ഷം വകയിരുത്തി.

ജലസംരക്ഷണ പദ്ധതികള്‍ക്ക് 3.4കോടി
വിവിധ ജലസംരക്ഷണ പദ്ധതികള്‍ക്കായി 3.4കോടി രൂപ വകയിരുത്തി. ഇതില്‍ ഏറ്റവും പ്രധാനം ചെറുകിട ചെക്ക് ടാമുകള്‍ നിര്‍മിക്കുകയാണ്. കൂടാതെ പുഴകളുടെ സംരക്ഷണം, കിണര്‍ റിചാര്‍ജിംഗ്, മാതൃക ജലഗ്രാമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് 3.4 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് പ്രത്യേക സംയുക്ത പദ്ധതികള്‍ക്ക് ഒന്നര കോടി രൂപയോളം നീക്കിവച്ചിട്ടുണ്ട്.
കൃഷിക്കും അനുബന്ധ ജലസേചനത്തിനും രണ്ടു കോടി രൂപ നീക്കിവെച്ചു. നെല്‍കൃഷിയുടെ വ്യാപനത്തിന് പദ്ധതി, ചെക്ക് ഡാമുകളുടെ പുനരുദ്ധാരണത്തിന് പദ്ധതി എന്നിവക്കായാണ് രണ്ടുകോടി രൂപയുടെ നീക്കിവെയ്പ്.

റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനുളള പദ്ധതിയിലുള്‍പ്പെടുത്തി 15 റോഡുകള്‍ കൂടി മെക്കാഡം ചെയ്യും. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഇനത്തില്‍പെടും. മൊത്തം 25കോടി രൂപയുടെ വികസനമാണ് റോഡ് മേഖലയില്‍ വിഭാവന ചെയ്യുന്നത്.

എന്‍ഡോസള്‍ഫാന്‍: ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും
ജില്ലയുടെ പ്രധാന പ്രശ്‌നമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, ജില്ലാ ഭിന്നശേഷി സൗഹൃദ സംയോജിത പദ്ധതിക്കായി 7.59 കോടി രൂപ വകയിരുത്തി. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതിയാണിത്. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്്കോളര്‍ഷിപ്പും അനുവദിക്കും.

ബദിയടുക്കയില്‍ ഹാച്ചറി: 75 ലക്ഷം
നാടന്‍ ഉള്‍പ്പെടെയുള്ള വിവിധയിനം കോഴി കുഞ്ഞുങ്ങള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് സുലഭമായി ലഭ്യമാക്കുന്നതിന് ബദിയടുക്കയില്‍ ഹാച്ചറി സ്ഥാപിക്കുന്നതിലൂടെ ഏറെ കാലത്തെ ആവശ്യമാണ് നിറവേറുന്നത്. 75 ലക്ഷം രൂപ മാറ്റിവച്ചു. ജില്ലയുടെ ക്ഷീര കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി മുന്‍ കാലങ്ങളില്‍ മികച്ച ഫലം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കുറി ക്ഷീരമേഖലയിലെ സ്വയം പര്യാപ്്തത ലക്ഷ്യമിട്ട് 1.40കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തുടരും. ജില്ലയില്‍ മൊത്തം 135 സൊസൈറ്റികളിലായി എണ്ണായിരത്തോളം ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  


കാന്‍കാസ്- ബി പോസറ്റീവിന് 15 ലക്ഷം
ആരോഗ്യ രംഗത്ത് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികള്‍ സംസ്ഥാന ദേശീയ ശ്രദ്ധയാകര്‍ഷിച്ചവതാണ്. ജില്ലയിലെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ 'കാന്‍കാസ് - ബി പോസറ്റീവ്' എന്ന പദ്ധതിയിലൂടെ കാന്‍സര്‍ വിമുക്ത കാസര്‍കോടിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് പ്രതിരോധ പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. യുവജനങ്ങളെ ലക്ഷ്യമിട്ടുളള ലഹരി വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുളള പൊതുജനാരോഗ്യ പരിപാടികള്‍ക്കായി 1.69 കോടി. അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളിലെ ജില്ലാ ആസ്പത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. പാലിയേറ്റീവ് പരിചരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പ്രത്യേക പദ്ധതിക്ക് 76 ലക്ഷം. വൃദ്ധക്ഷേമത്തിനായി പദ്ധതികള്‍- പോഷകാഹാരം, പകല്‍ വിശ്രമകേന്ദ്രങ്ങള്‍- 60 ലക്ഷം.

ലൈഫ് മിഷനായി എട്ടുകോടി
ജില്ലയെ ഭവനരഹിതരില്ലാത്ത ജില്ലയാക്കാന്‍ ലക്ഷ്യമിട്ട് രണ്ടായിരത്തോളം ഭവനങ്ങളുടെ നിര്‍മാണം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെ ഭാഗമായുള്ള ലൈഫ് ഭവനനിര്‍മാണ് പദ്ധതിക്ക് എട്ടുകോടി രൂപ വകയിരുത്തി. ഇത് സേവന മേഖലയ്ക്ക് മികച്ച നേട്ടം നല്‍കും.

സാമൂഹിക ക്ഷേമത്തിന് മാതൃക പദ്ധതികള്‍
'തലോടല്‍ തുടരും'

ജില്ലയിലെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കായി മികച്ച ആരോഗ്യ സൗഹൃദ ഇടങ്ങള്‍- ഷീ ലോഞ്ച് - സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ നീക്കിവച്ചു. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി മാനസികവും ശാരീരികവുമായ വികാസത്തിലൂടെ കരുത്തുറ്റ യുവതലമുറയെ സൃഷ്ടിക്കുന്ന ബാലസൗഹൃദ പദ്ധതിക്ക് 25ലക്ഷം, ഭിശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ലക്ഷ്യമിട്ടുള്ള ജില്ലാതല കര്‍മ പദ്ധതിക്കായി 7.55 കോടി രൂപയും അനുവദിച്ചു. സ്ത്രീകള്‍ക്കായി ജെന്റര്‍ റിസോഴ്സ് സെന്റുകള്‍ ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
ശിശുക്ഷേമ നടപടികളില്‍ ജില്ലാ പഞ്ചായത്ത് പിന്തുടര്‍ന്ന് വന്നിരുന്ന തലോടല്‍ ഈ വര്‍ഷവും തുടരും. പൊതു സ്ഥാപനങ്ങള്‍ ബാല സൗഹൃദമാക്കുന്നതിനായി 25 ലക്ഷവും വയോജനങ്ങളുടെ ആരോഗ്യകരമായ ക്ഷേമം ലക്ഷ്യമിട്ട് വിശ്രമകേന്ദ്രങ്ങള്‍, പോഷകാഹാരം എന്നിവയ്ക്ക് 60ലക്ഷവും വകയിരുത്തി.

വിദ്യാഭ്യാസ മേഖലയില്‍ നാലുകോടി
ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ യജ്ഞമുള്‍പ്പടെയുള്ള പദ്ധതികളുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ നാലു കോടി രൂപയുടെ പദ്ധതികള്‍ വിഭാവന ചെയ്തു. പ്ലസ് ടു തുല്യത പഠനത്തില്‍ കന്നഡ പഠിതാക്കളെ കൂടി ഉള്‍പ്പെടുത്താന്‍ കന്നഡ പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നതിന്നതിനും പദ്ധതിയുണ്ട്.

മോഡല്‍ കളിസ്ഥലങ്ങള്‍
ഡയറ്റില്‍ ചരിത്ര മ്യൂസിയം

ജില്ലയുടെ കായിക രംഗത്തിന് ശക്തിപകരാന്‍ മോഡല്‍ കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലയുടെ ചരിത്ര പുനര്‍ നിര്‍മിതി ലക്ഷ്യം വെച്ച് ഡയറ്റില്‍ ചരിത്രമ്യൂസിയം സ്ഥാപിക്കുന്നതിനായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇവയ്ക്കായി 30ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കല, സംസ്‌കാരം, കായിക ക്ഷേമത്തിനായി 97 ലക്ഷം. സ്‌കൂളുകളില്‍ കായിക മുറ്റേത്തിന് വഴിയൊരുക്കുന്നതിന് സമഗ്ര കായിക പദ്ധതി.വിദ്വാന്‍ പി കേളു നായര്‍ - ദേശീയ പഠന കേന്ദ്രത്തിന് സഹായം.കയ്യാര്‍ കിഞ്ഞണ്ണറൈ ഭാഷ കലാ പഠന കേന്ദ്രത്തിന് പദ്ധതി, ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതി എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍.




Post a Comment

0 Comments

Top Post Ad

Below Post Ad