Type Here to Get Search Results !

Bottom Ad

മീപ്പുഗിരി മസ്ജിദ് അതിക്രമം: ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ട് വരുമെന്ന് ഡി.ജി.പിയുടെ ഉറപ്പ്

കാസര്‍കോട് (www.evisionnews.co): ചൂരി മീപ്പുഗിരി രിഫാഇയ ജുമാ മസ്ജിദ് കോമ്പൗണ്ടിനകത്ത് അതിക്രമിച്ചുകയറി കലാപമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും യൂത്ത് ലീഗ് നേതാക്കള്‍ക്കും ഉറപ്പുനല്‍കി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ഐ.ജിയെ ചുമതലപ്പെടുത്തിയതായും ഡി.ജി.പി പറഞ്ഞു.
 
കൊലക്കേസ് പ്രതി അടക്കമുള്ള ആര്‍.എസ്.എസ്, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി കോമ്പൗണ്ടിനകത്ത് കയറി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നും പള്ളി അക്രമിക്കാന്‍ പറഞ്ഞയച്ചവരെ കൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടും യൂത്ത് ലീഗ് ചൂരി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ മുനീര്‍, എന്നിവരെയും നേരിട്ട് കണ്ട് യൂത്ത് ലീഗ് നേതാക്കള്‍ പരാതി നല്‍കി.
 
പള്ളിക്ക് പരിസരത്ത് പൊലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചതിന് ശേഷമാണ് രാത്രി ഒന്നരമണിയോടെ അക്രമികള്‍ കോമ്പൗണ്ടിനകത്ത് കയറിയതെന്നും പള്ളിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ കണ്ടപ്പോള്‍ അക്രമികള്‍ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ച് സംസാരിക്കുന്നത് വ്യക്തമാക്കുന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത് നടന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പരാതിയില്‍ പറഞ്ഞു.
 
കാസര്‍കോട് വലിയ രീതിയിലുള്ള കലാപത്തിന് കാരണമാകുമായിരുന്ന സംഭവത്തില്‍ പൊലീസ് ആദ്യം നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ചൂരി, ശാഖാ നേതാക്കളായ മുഹമ്മദ് കുഞ്ഞി, ജുനൈദ് ചൂരി, സൈനുദ്ധീന്‍ ചൂരി എന്നിവരാണ് പരാതി നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad