ന്യൂഡല്‍ഹി (www.evisionnews.co): ഇറാഖില്‍ 2014 ജൂണില്‍ ബന്ദികളാക്കപ്പെട്ട 39പേര്‍ കൊല്ലപ്പെട്ടുവെന്ന് മൂന്നേമുക്കാല്‍ വര്‍ഷത്തിനുശേഷം മാത്രം സ്ഥിരീകരിക്കാന്‍ സാധിക്കുമ്പോള്‍ ചോദ്യമുയരുന്നത് ഭരണ നേതൃത്വത്തിനുള്ള രാജ്യാന്തര ബന്ധങ്ങളെയും വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനത്തിന്റെ പ്രാപ്തിയെയും കുറിച്ചാണ്. ബന്ദികളാക്കപ്പെടുന്നവരുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളിലൊക്കെയും കേന്ദ്രത്തില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത ഇ. അഹമ്മദിന്റെയും നട്‌വര്‍ സിങ്ങിന്റെയും പേര് പരാമര്‍ശിക്കപ്പെടും.
യുപിഎ സര്‍ക്കാര്‍ നേരിട്ട ബന്ദിപ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചതുതന്നെ കാരണം. ഇരുവര്‍ക്കും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഭരണതലങ്ങളിലുണ്ടായിരുന്ന സൗഹൃദങ്ങള്‍ അതിനു തക്കതായിരുന്നു. ഇപ്പോള്‍ മരണം സ്ഥിരീകരിക്കപ്പെട്ടവരുടെ കാര്യത്തിലും വിദേശകാര്യ മന്ത്രാലയം ആദ്യം അഹമ്മദിന്റെ ഉപദേശം തേടിയിരുന്നു.
വിദേശരാജ്യങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യയുടെ ഏജന്‍സി തീര്‍ത്തും പ്രഫഷനല്‍ അല്ലെന്നതിന്റെ അടുത്തകാലത്തെ ഉദാഹരണം ഫാ. ടോം ഉഴുന്നാലിലിന്റെ മോചനമാണ്. മാധ്യമങ്ങളിലൂടെയാണു മോചനം കേന്ദ്രസര്‍ക്കാര്‍ അറിയുന്നത്, ഫാ. ടോം ഒമാനില്‍ എത്തിയപ്പോള്‍. അദ്ദേഹത്തെ റോമില്‍ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാന്‍ വിദേശത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കേരളത്തില്‍വരെ വിളിച്ച് അന്വേഷിച്ചു.
അടുത്തകാലത്തു നാവികസേനയിലെ ഒരു ഉന്നതന്‍ ൈചന സന്ദര്‍ശിച്ചു. അവിടെ ചര്‍ച്ചകള്‍ക്കിടയില്‍ മറുപക്ഷത്തുനിന്നു ചൈനീസ് ഭാഷയിലുണ്ടായ പരാമര്‍ശം എന്തെന്ന് ഇന്ത്യന്‍ നാവികസേനയില്‍നിന്നു ബെയ്ജിംഗിലുള്ള വ്യക്തിയോടു ചോദിച്ചു. ചൈനീസ് അറിയില്ല എന്നായിരുന്നു മറുപടി. പല രാജ്യങ്ങളിലെയും പ്രാദേശിക ഭാഷകള്‍ അറിയില്ലാത്തതും പ്രശ്‌നസ്വഭാവമുള്ള പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ സാധിക്കുന്ന സാമൂഹിക പശ്ചാത്തലമുള്ളവരെ റിക്രൂട്ട് ചെയ്യാത്തതുമൊക്കെ ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനത്തിന്റെ ഇപ്പോഴത്തെ പോരായ്മകളായി എടുത്തുകാട്ടപ്പെടുന്നു.
Post a Comment
0 Comments