Type Here to Get Search Results !

Bottom Ad

എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കണോ?: പിണറായിക്ക് ഷുഹൈബിന്റെ സഹോദരിയുടെ തുറന്നകത്ത്


കണ്ണൂര്‍ (www.evisionnews.co): എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?.. മുഖ്യമന്ത്രി പിണറായി വിജയന് ഷുഹൈബിന്റെ സഹോദരി സുമയ്യ അയച്ച കത്തിലെ വാക്കുകളാണ്. കണ്ണീര്‍ നനവുള്ള അക്ഷരങ്ങളും ഹൃദയവേദനയോടെ അക്ഷരങ്ങളായി പകര്‍ത്തിയാണ് സുമയ്യയുടെ കത്ത്. 

ഷുഹൈബ് മരിച്ചതിന്റെ പത്താം ദിവസമാണ് സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഞങ്ങളുടെ ഇക്ക അവസാനത്തെ ഇരയായിരിക്കട്ടെയെന്നും ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്ക് വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ? എന്നും തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തില്‍ അപേക്ഷിക്കുന്നു.

കത്തിന്റെ പൂര്‍ണരൂപം: 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണ് കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്ക് വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്ക് വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്ക് പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്ക് വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

എന്ന് സുമയ്യ.

Post a Comment

0 Comments

Top Post Ad

Below Post Ad