Type Here to Get Search Results !

Bottom Ad

കോട്ടയത്ത് ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത; സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്


കോട്ടയം: ഏരിയാസമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് സമ്മതിച്ച് സിപിഐഎം കോട്ടയം ജില്ലാസമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട്. പുതുപ്പള്ളി, പൂഞ്ഞാര്‍ ഏരിയാക്കമ്മറ്റികള്‍ക്ക് കീഴിലാണ് ഗുരുതരസംഘടനാവീഴ്ചകള്‍ പ്രകടമായത്. ജില്ലാപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തുവെന്നും ജില്ലയില്‍ സിപിഐയ്ക്ക് സ്വാധീനം കുറഞ്ഞുവരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജനാധിപത്യരീതിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള മത്സരങ്ങള്‍ മാത്രമേ ജില്ലയില്‍ നടന്നിട്ടുള്ളുവെന്നായിരുന്നു ജില്ലാനേതൃത്വം മുമ്പ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജില്ലാസെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ജില്ലയിലെ ചില ഏരിയാസമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് സമ്മതിക്കുന്നു. പുതുപ്പള്ളി, പൂഞ്ഞാര്‍ ഏരിയാകമ്മിറ്റികള്‍ക്ക് കീഴിലാണ് ഈ ഗുരുതരസംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നേതൃത്വം പലവട്ടം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും അനഭിലഷണീയ പ്രവണതകള്‍ ഒഴിവാക്കാന്‍ ചില സഖാക്കള്‍ തയാറായില്ല. ഇത് പാര്‍ട്ടികോണ്‍ഗ്രസിന് ശേഷം പ്രത്യേക അന്വേഷണകമ്മീഷന്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ കെഎം മാണിയുമായുണ്ടാക്കിയ സഖ്യം പാര്‍ട്ടിക്ക് ഗുണം ചെയ്തു. ഇത്തരം ഉപാധിരഹിത പിന്തുണകള്‍ കോണ്‍ഗ്രസിനെയും വര്‍ഗീയ കക്ഷികളെയും എതിര്‍ക്കുന്നതിന്റെ ഭാഗമായുള്ള അടവുനയമാണ്. ജില്ലയില്‍ സിപിഐയ്ക്ക് സ്വാധീനം കുറഞ്ഞ് വരികയാണെന്നും അത്തരം പോക്കറ്റുകളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ ബഹുജനാടിത്തറ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ശത്രുപക്ഷത്തുള്ളവരെയും ക്ഷമയോടെ അടുത്തെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു.
പുതുപ്പള്ളി ഏരിയാകമ്മിറ്റിയുടെ ഗ്രൂപ്പ് ചര്‍ച്ചയിലും ചില വിഭാഗീയ പ്രവണതകള്‍ പ്രകടമായിരുന്നു. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ പൊതുചര്‍ച്ചയാണ് നിലവില്‍ പുരോഗമിക്കുന്നത്. നാളെ വൈകുന്നേരം വരെ ഇത് തുടരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad