മുംബൈ: മറാത്തക്കാരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച ബന്ദ് പിന്‍വലിച്ചു. സംഘര്‍ഷത്തില്‍ ദളിതന്‍ മരിച്ചതു കൊണ്ടല്ല ബന്ദ്് നടത്തിയതെന്നും മറിച്ച് മഹാരാഷ്ട്രയിലെ അധ:സ്ഥിതരുടെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ എത്തിക്കാനും അവര്‍ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയായിരുന്നെന്നും ബന്ദ്് പിന്‍വലിച്ചു കൊണ്ട് ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവും ഡോ.ബി.ആര്‍.അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. സംഘര്‍ഷം അഴിച്ചു വിട്ടവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീമ- കൊരേഗാവ് സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രകാശ് പറഞ്ഞു.
ഇന്ന് നടന്ന ബന്തില്‍ ജനജീവിതം സ്തംഭിച്ചിരുന്നു. സമരക്കാര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. വിക്രോലിയില്‍ കാര്‍ ഷോറൂം ആക്രമിക്കുകയും ചെയ്തു. ബാന്ദ്രയിലേക്കുള്ള രണ്ട് പ്രധാന റോഡുകള്‍ പ്രക്ഷോഭകര്‍ ഉപരോധിച്ചു. റോഡുകളില്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഘട്ട്‌കോപ്പറില്‍ ലോക്കല്‍ ട്രെയിനുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഹാര്‍ബര്‍ ലെയിനില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
നാഗ്പൂര്‍, പൂനെ, ബാരാമതി എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പൂനെയ്ക്ക് സമീപത്തെ നഗരമായ ബാരാമതിയിലാണ് ബന്ത് കൂടുതല്‍ ബാധിച്ചത്. ഒരു കട പോലും തുറന്നില്ല. ശംഘിലിയിലും മിറാജിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
Post a Comment
0 Comments