ന്യൂഡല്‍ഹി : (www.evisionnews.co) ബോളിവുഡ് വിവാദ സിനിമ 'പത്മാവതി'യുടെ തടസ്സങ്ങളൊഴിഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ അനുമതി നല്‍കി. ആറംഗ വിദഗ്ധസമിതിക്കു മുന്‍പാകെ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമയുടെ റിലീസിന് അനുകൂലമായി സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
ഉപാധികളോടെയാണ് പ്രദര്‍ശനാനുമതി. സിനിമയുടെ പേര് 'പത്മാവത്' എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചു. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. സിനിമയ്ക്കു ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും പ്രദര്‍ശിപ്പിക്കണം. സതി ആചാരം ഉള്‍പ്പെടെയുള്ള വിവാദ സീനുകള്‍ കുറയ്ക്കണം. അടുത്തമാസം നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമേ അന്തിമാനുമതി നല്‍കൂവെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
സിനിമയില്‍ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്താവനയെത്തുടര്‍ന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉള്‍പ്പെട്ട സമിതി ചിത്രം കണ്ടു. സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീട് വ്യക്തമാക്കിയ ശേഷമാണ് സമിതി സിനിമ കണ്ടത്. റിലീസുമായി ബന്ധപ്പെട്ടു സംവിധായകന്‍ സഞ്ജയ്ലീല ബന്‍സാലി, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി എന്നിവരെ പാര്‍ലമെന്റ് സമിതി മുന്‍പാകെ വിളിച്ചുവരുത്തിയിരുന്നു. തിരഞ്ഞെടുത്ത മാധ്യമങ്ങള്‍ക്കായി പ്രിവ്യൂ നടത്തിയതു സെന്‍സര്‍ ബോര്‍ഡിനെ സ്വാധീനിക്കാനാണെന്നു സമിതി ആരോപിച്ചു. സര്‍ട്ടിഫിക്കേഷനു വേണ്ടി ചിത്രം നവംബര്‍ 11നു സമര്‍പ്പിച്ചിരിക്കെ ഡിസംബര്‍ ഒന്ന് റിലീസ് തീയതിയായി മുന്‍കൂട്ടി പ്രഖ്യാപിച്ചതിലും സമിതി വിയോജിപ്പ് അറിയിച്ചു. രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിമാരായ സി.പി.ജോഷി, ഓം ബിര്‍ല എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി
Post a Comment
0 Comments