Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്തെ വ്യാപാരിയെ വിളിച്ച് വരുത്തി 2.40 ലക്ഷം രൂപയും വാച്ചും ഫോണും തട്ടിയെടുത്ത കേസ് ; മുഖ്യപ്രതി അറസ്റ്റില്‍


കാസര്‍കോട്:(www.evisionnews.co)തിരുവനന്തപുരത്തെ വ്യാപാരിയെ വിളിച്ച് വരുത്തി 2.40 ലക്ഷം രൂപയും വാച്ചും ഫോണും തട്ടിയെടുത്ത കേസിലെ  മുഖ്യപ്രതി അറസ്റ്റില്‍. ചെമനാട് ദേളി ഉലൂജി ഹൗസിലെ ബി.എം. ഷമീറി (35)നെയാണ് കാസര്‍കോട് സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദ്യാനഗര്‍ ചാലയിലെ ഭാര്യ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് പിടിച്ചത്. 2014 ഡിസംബര്‍ 16നാണ് പണവും വാച്ചും തട്ടിയത്.തിരുവനന്തപുരം മണ്ണാര്‍ക്കാട് കണിപ്പാന്‍ കുളം സ്വദേശിയും വാച്ച് വ്യാപാരിയുമായ എം. നിസാം (26), ഇവരുടെ സഹായി നാഗരാജ് എന്നിവരില്‍ നിന്നാണ് പണവും വാച്ചും കവര്‍ച്ച ചെയ്തത്. നിസാം വില കൂടിയ സെക്കന്റ് ഹാന്റ് വാച്ചുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം കൊടുത്തിരുന്നു. പരസ്യം കണ്ട ഷമീര്‍ വാച്ചുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിസാമിനെ കാസര്‍കോട്ടെക്ക് വിളിച്ച് വരുത്തുകയായിരുന്നു. നിസാമും സഹായിയും കാസര്‍കോട്ടെത്തിയപ്പോള്‍ ഷമീര്‍ അടങ്ങുന്ന നാലംഗ സംഘം കാറില്‍ കയറ്റി കൊണ്ടുപോയി. മൂന്ന് ലക്ഷം രൂപ വിലവരുന്ന വാച്ചുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ തോക്കാണെന്ന വ്യാജേന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി നിസാമിന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചും മൊബൈല്‍ ഫോണും നാഗരാജിന്റെ 5000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. കവര്‍ച്ച ചെയ്ത ശേഷം ഇരുവരെയും വഴിയില്‍ ഉപേക്ഷിച്ചു. നിസാം കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഷമീറും മറ്റ് രണ്ട് പേരും ഒളിവില്‍ പോവുകയായിരുന്നു. കര്‍ണാടക ഉപ്പിനങ്ങാടി അബ്ദുല്‍ റസാക്ക്, ഉമ്മര്‍ ഫാറൂഖ് എന്നിവരേ പിടികിട്ടാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കവര്‍ച്ച ചെയ്ത വാച്ച് ഭാര്യവീട്ടില്‍ നിന്നും കണ്ടെത്തി. അറസ്റ്റിലായ ഷമീര്‍ ബലാത്സംഗ കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മടിക്കേരിയിലും കേസുണ്ട്. സി.ഐ: സി.എ.അബ്ദുല്‍ റഹീം, എ.എസ്.ഐ.മാരായ ജോണ്‍ വിനോദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്, മനു, ഷാഡോ ടീമിലെ അംഗങ്ങളായ രാജേഷ്, ഗോകുല്‍, ലക്ഷ്മി നാരായണന്‍ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad