തിരുവനന്തപുരം∙ മാർത്താണ്ഡം കായലിലെ കയ്യേറ്റത്തെക്കുറിച്ചു ജനജാഗ്രതാ യാത്രയ്ക്കിടെ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മന്ത്രിസഭാ യോഗത്തിനുശേഷം മുറിയിലേക്കു വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ശാസിച്ചത്. പ്രശ്നം പഠിക്കാനും പരിഹരിക്കാനുമാണ് തന്റെ ശ്രമെന്നു പറഞ്ഞ മുഖ്യമന്ത്രി, ഇതിനിടെ സ്വയം കുഴിക്കുത്തിച്ചാടാൻ ശ്രമിക്കുകയാണോയെന്നും ചോദിച്ചു. രണ്ടു മിനിറ്റോളം സമയമാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയോടു സംസാരിച്ചത്. തോമസ് ചാണ്ടിയുടെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു.
ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറുവിരൽപോലും അനക്കാൻ അന്വേഷണ സംഘത്തിനു കഴിയില്ലെന്നാണു ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി വെല്ലുവിളിച്ചത്. ഒരു സെന്റ് കയ്യേറിയെന്നു തെളിയിച്ചാൽ എംഎൽഎ സ്ഥാനംവരെ രാജിവയ്ക്കും. പാലക്കാട്ടുകാരനായ എംഎൽഎക്കൊച്ചൻ അന്ധൻ ആനയെ കണ്ടതുപോലെയാണു മാർത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മാർത്താണ്ഡംകായൽ കൃഷിക്കാർക്കു പതിച്ചുകൊടുത്തതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്നും തോമസ് ചാണ്ടി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
മാർത്താണ്ഡം കായലിൽ, വഴിയിൽ മണ്ണിട്ടുവെന്നു പറഞ്ഞാൽ നികത്തിയെന്നല്ലല്ലോ. എന്റെ വീടിന്റെ ഒരു വശം താഴ്ന്നാൽ അവിടെ മണ്ണിറക്കി ഉയർത്തുന്നതു നികത്തലാകുമോ? അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഭൂമിയുടെ നടുക്കുള്ള വഴി നടക്കാൻ പാകത്തിൽ വൃത്തിയാക്കണ്ടേ? ഇനിയും 42 പ്ലോട്ട് ഉണ്ട്. അവിടെയും ഇതുപോലെ തന്നെ ചെയ്യും.’, തോമസ് ചാണ്ടി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടെന്നു പറഞ്ഞ കാനം, നിയമം എല്ലാവര്‍ക്കും ബാധകമാണെന്നു വ്യക്തമാക്കി. ഒരുനിയമവും ഒറ്റരാത്രികൊണ്ടു നടപ്പാവില്ല. ആരോപണങ്ങള്‍ പരിശോധിച്ചു സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണു നിലപാടെന്നും കാനം കൂട്ടിച്ചേർത്തു.
Post a Comment
0 Comments