കാസർകോട്:(www.evisionnews.co)മീസില്‍-റൂബെല്ല പ്രതിരോധ കുത്തിവയ്പിനെതിരെ ചില വിഭാഗങ്ങള്‍ സോഷ്യല്‍ മിഡികളിലൂടെ നടത്തുന്ന കുപ്രചരണങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ അഭ്യര്‍ഥിച്ചു. കുത്തിവയ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ജില്ലാ ഭരണാധികാരി എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതിരോധ കുത്തിവെയ്പ് ശതമാനം കുറഞ്ഞ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെയും പിടിഎ പ്രസിഡന്റുമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍മീഡിയ വഴി കുത്തിവയ്പിനെതിരായി കുപ്രചരണം നടത്തുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടി ശിക്ഷിക്കും. പ്രതിരോധ നടപടികളുമായി സഹകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തെറ്റായ പ്രചരണങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ 48 സ്‌കൂളുകളില്‍ ഇതിനകം 100 ശതമാനം പ്രതിരോധ കുത്തിവയ്പ് നടത്തിയത് അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലാണ് കുത്തിവയ്പ് ശതമാനം കുറഞ്ഞതെന്നും ഈ കുറവ് വരുംദിവസങ്ങളില്‍ നമ്മുക്ക് നികത്താന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments