ന്യൂഡല്‍ഹി:(www.evisionnews.co) സുപ്രീം കോടതിയിലും അസാധാരണ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. വിവാഹപ്രശ്നത്തില്‍ ഹാദിയയെ കേള്‍ക്കാനൊരുങ്ങിയ കോടതിയുടെ മുന്നില്‍ പ്രശ്നത്തിന്റെ വിവിധ മുഖങ്ങള്‍ തെളിയുകയാണ്. വിവാഹത്തില്‍ എങ്ങിനെ എത്തി എന്നതും കൂടി തിരയാനൊരുങ്ങുകയാണ് കോടതി. അതുകൊണ്ടു തന്നെ ഹാദിയയെ കേള്‍ക്കും മുൻപ് ഈ സാഹചര്യങ്ങള്‍ അറിയണമെന്ന നിലപാടിലേയ്ക്ക് കോടതി എത്തുകയായിരുന്നു. ഇതോടെ കോടതി സമയം അവസാനിപ്പിച്ച് തുടര്‍വാദങ്ങള്‍ മാറ്റിയ കോടതി പിന്നീട് ഹാദിയയെ കേള്‍ക്കാന്‍ തയ്യാറാവുകയായിരുന്നു
എന്‍ഐഎയെുടെ സ്ഥിരം വാദമുഖങ്ങളില്‍ കുടുങ്ങി ഹാദിയയെ കേള്‍ക്കുന്നില്ലെന്നായിരുന്നു കപില്‍ സിബലിന്റെ വാദം. ഒരു പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ഒന്നരമണിക്കൂറോളം കാത്തു നിര്‍ത്തിയത് നീതിയല്ല എന്ന വാദം അംഗീകരിച്ച് ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായി.
ഒരു സ്‌കൂൾ കുട്ടിയോടെന്ന പോലെയാണ് ഹാദിയയെ കോടതി കേട്ടത്. മലയാളത്തില്‍ ഹാദിയ പറഞ്ഞ മൊഴി അഭിഭാഷകനായ ഗിരി പരിഭാഷപ്പെടുത്തുകയായിരുന്നു. കോടതി ചോദിച്ച ചോദ്യങ്ങളും അദ്ദേഹം മലയാളത്തിലാക്കി ഹാദിയയ്ക്കു നല്കി. എന്നാല്‍ കോടതി നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കി. സ്വാതന്ത്ര്യം എന്ന മൗലിക അവകാശം അനുദിച്ച കോടതി ഹാദിയയുടെ ഭാവിക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.
തനിക്കു സ്വാതന്ത്ര്യം വേണമെന്നാണ് തന്റെ ആഗ്രഹമായി ഹാദിയ കോടതിയോടു പറഞ്ഞത്. പഠിക്കേണ്ടേ എന്ന ചോദ്യത്തിന് പഠനം പൂര്‍ത്തിയാക്കണം എന്ന് ഉത്തരം പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്റെ പഠനചെലവ് വഹിക്കാന്‍ ഭര്‍ത്താവിന് സാധിക്കുമെന്നായിരുന്നു ഹാദിയയുടെ മറുപടി. സംരക്ഷണത്തിന് ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താമെന്ന കോടതിയുടെ നിര്‍ദ്ദേശത്തിന് ഭര്‍ത്താവ് ഷെഫന്‍ ജഹാന്‍ തന്നെ സംരക്ഷിക്കുമെന്നും ഹാദിയ പ്രതികരിച്ചു.
കഴിഞ്ഞ 11 മാസമായി താന്‍ വീട്ടുതടങ്കലില്‍ മാനസിക പീഡനം അനുഭവിക്കുന്നു. എനിക്ക് നല്ല ഒരു പൗരയാവണം. നല്ല ഡോക്ടറാവണം. വിശ്വാസത്തെ അനുസരിച്ച് ജീവിക്കണം. കോളേജിലേക്ക് തിരിച്ചു പോയി പഠനം പൂര്‍ത്തിയാക്കണം. ഭര്‍ത്താവിനെ രക്ഷിതാവാക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പഠനം തുടരണമെന്ന ആവശ്യം കോടതി അംഗീകരിച്ച് സേലത്തെ കോളേജില്‍ ഹൗസ് സര്‍ജന്‍സി പഠനത്തിന് അനുവദിച്ചു. സുഹൃത്തിന്റെയോ ബന്ധുക്കളുടേയോ സമീപത്തു പോകുന്നതിനും അനുവാദമില്ല. കോളേജ് ഡീനായിരിക്കും ഹാദിയയുടെ സംരക്ഷണ ചുമതല എന്നും കോടതി അറിയിച്ചു. ഇവരുടെ വിവാഹം സറ്റേ ചൈയ്ത ഹൈക്കോടതി വിധിയില്‍ ഇതുവരെ സു്പ്രീംകോടതി ഇടപെട്ടിട്ടില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. തുറന്ന കോടതിയിലെ വാദം എന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ജഡ്ജിമാര്‍ നേരിട്ട് ഹാദിയയുമായി സംസാരിക്കണമെന്നും ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി നിരസിച്ചു. കോടതിക്ക് രഹസ്യ സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശോകന്റെ ആവശ്യം തള്ളിയത്.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നായിരുന്നു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം. കേസില്‍ ഹാദിയയുടെ പിതാവ് അശോകന്റേയും എന്‍ഐഎയുടേയും കപില്‍ സിബലിന്റേയും വാദം കേട്ടതിനു ശേഷമാണ് തുറന്ന കോടതി ഹാദിയയെ കേട്ടത്.
Post a Comment
0 Comments