കാസർകോട് :കാസര്‍കോട് സബ് കോടതിയുടെ ആറു മാസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷം 4 ന് തുടങ്ങും. 4 ന് ഉച്ചകഴിഞ്ഞ് 3.30ന് കോടതി സമുച്ചയത്തില്‍ നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുമെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍ കിണി പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരിക്കും. കോടതി സമുച്ചയത്തില്‍ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ജസ്റ്റിസ് ദാമശേഷാദ്രി നായിഡു അനാഛാദനം ചെയ്യും. പ്രമുഖ അഭിഭാഷകനായിരുന്ന കോടോത്ത് നാരായണന്‍ നായരുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങളും ജൂനിയര്‍ അഭിഭാഷകരും ചേര്‍ന്നാണ് മഹാത്മാഗാന്ധിയുടെ പ്രതിമ സംഭാവന നല്‍കുന്നത്. ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകരെയും കോടതി ജീവനക്കാരെയും ആദരിക്കും. എംഎല്‍എമാരായ എം.രാജഗോപലന്‍,കെ.കുഞ്ഞിരാമന്‍, പി.ബി അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടാകും.
മെയ് മാസം വരെ നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഭരണ ഘടനയുടെ ആമുഖത്തെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തും. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയാണ് ലക്ഷ്യം. ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും പരാതി പരിഹാര അദാലത്തുകളും ഇക്കാലയളവില്‍ സംഘടിപ്പിക്കും. കൂടാതെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവയും നടത്തും.
വജ്ര ജൂബിലി സ്മാരകമായി കോടതി കോംപ്ലക്‌സില്‍ എല്ലാവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഒന്നരകോടി രൂപ ചെലവില്‍ അത്യാധുനിക റഫന്‍സ് ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രാരംഭ ഘട്ടമായി 25 ലക്ഷം രൂപയും പുസ്തകങ്ങളും സംഭാവനയായി നല്‍കി. ബാക്കിവരുന്ന തുകയും പുസ്തകങ്ങളും എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്നും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സ്വരുപീക്കാനാണ് ലക്ഷ്യമിടുന്നത്. ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലൈബ്രറിയാകും ഇത്. കുടുംബകോടതി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനും പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വജ്രജൂബിലിയോട് അനുബന്ധിച്ച് തുടക്കമിടും. പ്രത്യേക സുവനീറും പ്രസിദ്ധീകരിക്കും.
പത്രസമ്മേളനത്തില്‍ കാസര്‍കോട് സബ് ജഡ്ജ് പി.ടി പ്രകാശന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് ഫിലിപ്പ് തോമസ്, പബ്‌ളിക് പ്രോസിക്യൂട്ടര്‍ പി.വി ജയരാജന്‍, സംഘടാകന സമിതി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.ജി നായര്‍, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മാധവന്‍ മലങ്കാട്, പബ്‌ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.രവീന്ദ്രന്‍ നമ്പ്യാര്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍.അശോക് കുമാര്‍, സെക്രട്ടറി പി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments