Type Here to Get Search Results !

Bottom Ad

ചെങ്ങറയില്‍ പുനരധിവസിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണം: കമ്മീഷന്‍

കാസര്‍കോട് :(www.evisionnews.co) ചെങ്ങറ ഭൂസമരത്തില്‍ പുനരധിവസിക്കപ്പെട്ടവരുടെ ആവശ്യം പരിഗണിച്ച് പുനരധിവസിക്കപ്പെട്ടവരില്‍ നിന്ന് അഞ്ചുപേരടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കുവാന്‍ സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇവരുടെ പരാതിയില്‍ ആറുകാര്യങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്നും ജില്ലാ കളക്ടറോട് കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജഡ്ജി പി.എന്‍ വിജയകുമാര്‍ ശുപാര്‍ശ ചെയ്തു.കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പരാതിപരിഹാര അദാലത്തിലാണ് തീരുമാനം. പുനരധിവസിക്കപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമി അളന്നുതിരിച്ചു പട്ടയം നല്‍കണം, ഈ ഭൂമിയുടെ നാല് അതിരുകള്‍ വ്യക്തമാക്കി പട്ടയത്തില്‍ അവകാശികളുടെ പേര് കൃത്യമായി രേഖപ്പെടുത്തണം, റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം, വ്യവസ്ഥകള്‍ക്ക് വിധേയമായി പട്ടിക ജാതി വിഭാഗത്തിലുള്ളവരെ റേഷന്‍ കാര്‍ഡില്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ധനസഹായവും വീടുള്ളവര്‍ക്ക് വീട്ട് നമ്പര്‍ നല്‍കുകയും വേണം, ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, ജില്ലാ പട്ടികജാതി- പട്ടികവര്‍ഗ ഓഫീസര്‍, ബന്ധപ്പെട്ട മറ്റ് ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തണം എന്നിവയാണ് ശുപാര്‍ശയിലെ പ്രധാനനിര്‍ദേശങ്ങള്‍. ചെങ്ങറയിലെ പുനരധിവസിക്കപ്പെട്ടവരുടെ കാര്യങ്ങളില്‍ ആര്‍ഡിഒ: പി.കെ ജയശ്രീ നല്‍കിവരുന്ന സേവനങ്ങള്‍ കമ്മീഷന്‍ അഭിനന്ദിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരയായ മനോജ്കുമാറിന് എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ നല്‍കുവാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മാതാപിതാക്കള്‍ മരിച്ച മനോജ്കുമാറിന്‍െ്‌റ സംരക്ഷണയിലാണ് വിദ്യാര്‍ഥിനിയായ ഇളയ സഹോദരിയെന്നതും ഇയാള്‍ക്ക് ശാരീരിക വളര്‍ച്ചയില്ലാത്തതും പരിഗണിച്ചാണ് മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിനോട് ശുപാര്‍ശ ചെയ്തത്. മനോജിന്‍െ്‌റ വിദ്യാഭ്യാസം അനുസരിച്ചുള്ള ജോലി നല്‍കുവാനും പട്ടികജാതി വികസന വകുപ്പിനോട് ശുപാര്‍ശ ചെയ്യുവാനും കമ്മീഷന്‍ തീരുമാനിച്ചു.

കമ്മീഷന്‍ അധ്യക്ഷനെ കൂടാതെ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ മനോജ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നു ബഞ്ചുകളിലായി നടന്ന അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 48 കേസുകള്‍ തീര്‍പ്പാക്കി. നൂറിലധികം പുതിയ പരാതികള്‍ അദാലത്തില്‍ ലഭിച്ചതായും കമ്മീഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയിലാണ് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നത്. കൈവശ ഭൂമിക്ക് പട്ടയം നിഷേധിക്കല്‍, പട്ടയം റദ്ദാക്കല്‍, എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം ലഭിക്കാതിരിക്കല്‍, പട്ടികജാതി പീഡനനിരോധനപ്രകാരമുള്ള പരാതികള്‍ എന്നിവയാണ് ജില്ലയില്‍ നിന്ന് ലഭിച്ചതില്‍ ഭൂരിഭാഗവുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad