ബെംഗളൂരു:(www.evisionnews.co) മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിൽ എത്തിയിട്ടുള്ളത്.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിൽ മിടുക്കരായ ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് എത്തിയത്. ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളെല്ലാം ഇവർക്കു കൈമാറി. ഇവ സൂക്ഷ്മമായി ഉദ്യോഗസ്ഥർ പഠിക്കും. ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടമാണു പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ മുഖ്യമായും അന്വേഷിക്കുന്നത്. വീട്ടിൽനിന്നും നഗരത്തിലെ ടോൾ ബൂത്തുകളിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണു വീണ്ടും വിളിച്ചുവരുത്താൻ തീരുമാനിച്ചത്. സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യൽ. കൽബുറഗി വധക്കേസിന്റെ അന്വേഷണത്തിലും കർണാടക പൊലീസ് സ്കോട്ട്ലാൻഡ് യാർഡിന്റെ സഹായം തേടിയിരുന്നു.
സഹോദരൻ ഇന്ദ്രജിത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു 2006ല്‍ ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു. തോക്കിനു ലൈസൻസ് ഇല്ലെന്ന് ഇന്ദ്രജിത്ത് പൊലീസിനോടു സമ്മതിച്ചതായാണു വിവരം. ഗൗരിയുടെ സഹോദരി കവിതയെയും മാതാവ് ഇന്ദിരയെയും ചോദ്യം ചെയ്തിട്ടുണ്ട്. 40 കോൺസ്റ്റബിൾമാർ ഉൾപ്പെട്ട സംഘമാണ് കേസിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനു രാത്രിയാണ് വീടിനു പുറത്ത് അക്രമികളുടെ വെടിയേറ്റു ഗൗരി കൊല്ലപ്പെട്ടത്.
Post a Comment
0 Comments