Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ കോടതി വിധി:അടിയന്തിര കേന്ദ്ര നടപടി വേണം: ഡിവൈഎഫ്‌ഐ

കാസര്‍കോട്: (www.evisionnews.co) സുപ്രീംകോടതി വിധിപ്രകാരം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബാധ്യത നിറവേറ്റണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കര്യത്തില്‍ ഇരകള്‍ക്കുള്ള ആശങ്ക ഉടന്‍ അകറ്റണം.
ദേശീയമനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം നഷ്ടപരിഹാരം മൂന്നുമാസത്തിനകം വിതരണം ചെയ്യണമെന്നാണ് കഴിഞ്ഞ ജനവരി 11ന് സുപ്രീംകോടതി വിധിച്ചത്. ഡിവൈഎഫ്‌ഐ വര്‍ഷങ്ങളോളം നടത്തിയ നീതിന്യായ പോരാട്ടമാണ് ഇത്തരം വിധിയുണ്ടാക്കാന്‍ കാരണം.   കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് തുക കൈമാറണമെന്നും, ഈ തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും അസന്ദിഗ്ദമായി ഉത്തരവിട്ടതുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി 450 കോടിയുടെ വിശദമായ പുന:രധിവാസ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ പോലും കേന്ദ്രം തയ്യാറായില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. കര്‍ണാടകത്തിലെ അതിര്‍ത്തി ജില്ലകളിലും മറ്റും കാസര്‍കോട്ടേതിന് സമാനമായ എന്‍ഡോസള്‍ഫാന്‍  ദുരിതം പേറുന്നവരുണ്ട്. അവര്‍ക്ക് സഹായം കിട്ടാനും കേന്ദ്ര ഇടപെടല്‍ ഉണ്ടായാലെ പറ്റൂ. സുപ്രീംകോടതി വിധിപ്രകാരമുള്ള രണ്ടംഗഡു സഹായം വിതരണം ചെയ്യാന്‍ കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അടിയന്തിര കേന്ദ്ര ഇടപെടല്‍ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചതുമാണ്.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ രണ്ടുഘട്ടമായി 81 കോടിയോളം രൂപ വിതരണം ചെയ്തുകഴിഞ്ഞു. ഇനിയും സഹായം തുടരേണ്ടതുണ്ട്. രാജ്യാന്തര വിഷഭീമന്മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള പ്രാപ്തി കേന്ദ്രസര്‍ക്കാരിന് മാത്രമേയുള്ളൂ. അക്കാര്യം ഉടന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കണം. അതല്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിനും, കോടതിലയക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങുമെന്ന് ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad