Type Here to Get Search Results !

Bottom Ad

ഹരിയാനയില്‍ ഗുര്‍മീത് അനുയായികള്‍ കലാപം തുടങ്ങി; വാഹനങ്ങള്‍ കത്തിച്ചു


ചണ്ഡിഗഡ് : (www.evisionnews.co) മാനഭംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനു പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ദേര സച്ചാ സൗദ ആസ്ഥാനമായ സിര്‍സയില്‍ സംഘര്‍ഷം. ഫൂര്‍ക്കയില്‍ രണ്ടു കാറുകള്‍ക്ക് ഗുര്‍മീത് അനുയായികള്‍ തീയിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്. ആയിരത്തിലധികം സൈനികരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗുര്‍മീതിനെ കുറ്റക്കാരനാണെന്ന് പ്രസ്താവിച്ച വിധി പുറത്തുവന്നതിനു പിന്നാലെ ദേര സച്ചാ സൗദ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലുമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളിലായി 38 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാന്‍ സുരക്ഷാ സേനാംഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad