Type Here to Get Search Results !

Bottom Ad

മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന പ്രദീപ് ശര്‍മ തിരികെ സര്‍വീസിലേക്ക്


മുംബൈ : (www.evisionnews.co) മുംബൈ അധോലോകത്തെ ഒരുകാലത്ത് വിറപ്പിച്ചിരുന്ന ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയെ മഹാരാഷ്ട്ര പൊലീസ് സര്‍വീസിലേക്കു തിരിച്ചെടുത്തു. അധോലോക ഗുണ്ടാ സംഘങ്ങളിലെ 113 പേരെ 25 വര്‍ഷത്തിനിടെ വധിച്ച പ്രദീപ് ശര്‍മയെ ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സേനയിലേക്ക് തിരിച്ചെടുക്കുന്നത്. അതേസമയം, പ്രദീപിന്റെ ഔദ്യോഗിക സ്ഥാനം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അധോലോക ബന്ധവും അവിഹിത സമ്പാദ്യവും ആരോപിച്ചാണു 2008ല്‍ പ്രദീപ് ശര്‍മയെ സര്‍വീസില്‍നിന്നു പുറത്താക്കിയത്. 3000 കോടി രൂപയോളമാണ് ശര്‍മയുടെ സമ്പാദ്യമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍വീസില്‍നിന്ന് പുറത്തായതിനു പിന്നാലെ 2006 ലെ ലഖന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുടുങ്ങി 2010 ല്‍ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ 2013 ജൂലൈയില്‍ മുംബൈ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനുപിന്നാലെ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പ്രദീപ് ശര്‍മ.

ഗുണ്ടാത്തലവന്‍മാരും അധോലോക സംഘാംഗങ്ങളുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലൂടെയാണു പ്രദീപ് ശര്‍മ പേരെടുത്തത്. ഒരുകാലത്ത് ഇദ്ദേഹം അധോലോകത്തിനു പേടിസ്വപ്നമായിരുന്നു. ഏറ്റുമുട്ടി കീഴ്പ്പെടുത്തല്‍ എളുമല്ലെന്നു കണ്ടെത്തിയ അധോലോക സംഘം, ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ പാട്ടിലാക്കാനുള്ള നീക്കം നടത്തി. ഈ നീക്കത്തില്‍ അദ്ദേഹം കുടുങ്ങിയെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാര്‍പ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ല്‍ ദാദറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ വെടിവച്ചു വീഴ്ത്തിയത് പ്രദീപ് ശര്‍മയാണ്. സുഭാഷ് താക്കൂര്‍ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ല്‍ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജന്‍ സംഘത്തിലെ വിനോദ് മത്കറെയും വെടിവച്ചു കൊന്നിട്ടുണ്ട്. 'ടൈം മാഗസിനി'ല്‍ പ്രത്യക്ഷപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പൊലീസ് ഓഫിസര്‍മാരില്‍ ഒരാളാണു പ്രദീപ്. ഇരകളുടെ എണ്ണത്തില്‍ ശര്‍മയ്ക്കു തൊട്ടുപിന്നാലെ 82 പേരെ വകവരുത്തിയ റെക്കോര്‍ഡുമായി എസ്‌ഐ ദയാ നായ്ക്കുണ്ട്. ഇന്‍സ്പെക്ടര്‍ പ്രഫുല്‍ ഭോസ്ലെ 77 പേരെയും രവീന്ദ്ര ആംഗ്രെ 51 പേരെയും വിജയ് സാലസ്‌കര്‍ 40 പേരെയും വകവരുത്തിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad