കൊച്ചി:(www.evisionnews.co) വ്യാജരേഖ ചമച്ച കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. കേസില്‍ സെപ്തംബർ 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈകോടതിയെ സമീപിച്ചത്.തന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരായ നിയമ പോരാട്ടത്തിനായി അവധിയില്‍ പോയ സെന്‍കുമാര്‍ എട്ടുമാസം മെഡിക്കല്‍ അവധിക്ക് വേണ്ടി വ്യാജരേഖ ചമച്ചു എന്നാണ് പരാതി.ഐ.പി.സി സെക്ഷന്‍ 465, 468, 471, സ്‌പെഷ്യല്‍ സെക്ഷന്‍ 164 എന്നീ ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കന്‍റോൺമെന്‍റ് എ.സി.പി കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല. വ്യാജരേഖാ കേസുകള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരാത്തതിനാലാണ് പൊലീസ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അര്‍ഹതപ്പെട്ട ശമ്പളത്തിലെ അവധി മെഡിക്കല്‍ അവധി ആക്കുകയാണ് ചെയ്തതെന്നാണ് സെന്‍കുമാറിന്‍റെ വാദം.
Post a Comment
0 Comments