Type Here to Get Search Results !

Bottom Ad

യുഎഇയില്‍ ഓവര്‍ടൈം ജോലിക്ക് പുതിയ വ്യവസ്ഥകള്‍


ദുബായ്: (www.evisionnews.co) തൊഴിലാളികളുടെ ഓവര്‍ടൈം വേതനം ദിവസവും സമയവും അടിസ്ഥാനമാക്കി കണകാക്കണമെന്ന് യുഎഇ മാനവശേഷി മന്ത്രാലയം. പൊതു അവധി ദിനമായ വെള്ളിയാഴ്ച ഏതെങ്കിലും തൊഴിലുടമ ജോലി ചെയ്യിപ്പിച്ചാല്‍ സാധാരണ ദിവസങ്ങളേക്കാള്‍ അന്‍പത് ശതമാനം അധിക വേതനം നല്‍കണമെന്നും സ്വദേശിവല്‍ക്കരണ, മാനവശേഷി മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
തൊഴിലാളികളുടെ ഓവര്‍ടൈം വേതനം നിശ്ചയിക്കുന്നതു ജോലി ചെയ്യിപ്പിക്കുന്ന സമയവും ദിവസവും അടിസ്ഥാനമാക്കിയാണെന്ന് യുഎഇ സ്വദേശി വല്‍ക്കരണ മാനവശേഷി മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ദിവസവും സമയവും മാറുന്നത് അനുസരിച്ചു വേതനവും വ്യത്യസ്തമായിരിക്കും. യുഎഇയിലെ തൊഴില്‍ നിയമത്തില്‍ അധിക ജോലിക്കു നല്‍കുന്ന അധിക വേതനം സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ ഉണ്ടെന്നു മന്ത്രാലയത്തിലെ തൊഴില്‍ സമ്പര്‍ക്ക വകുപ്പ് തലവന്‍ മുഹമ്മദ് മുബാറക് അല്‍ ഹമ്മാദി പറഞ്ഞു. തൊഴിലാളികള്‍ അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിനങ്ങള്‍, വാരാന്ത്യ അവധി ദിനങ്ങള്‍, രാത്രിസമയം എന്നിവയ്ക്കെല്ലാം സമയഭേദം പോലെ വേതനമാനദണ്ഡങ്ങളും വേറെയാണ്. സാധാരണ ദിവസങ്ങളിലെ സാധാരണ സമയത്താണ് ഓവര്‍ടൈം നല്‍കിയതെങ്കില്‍ മാസശമ്പളം അടിസ്ഥാനമാക്കി ഒന്നേകാല്‍ മണിക്കൂറിന്റെ വേതനമാണു നല്‍കേണ്ടത്. മറ്റുസമയത്താണ് ജോലിയെങ്കില്‍ മൊത്തം വേതനത്തിന്റെ ഒന്നര മണിക്കൂര്‍ കണക്കാക്കി നല്‍കണം. ആഘോഷാവസരങ്ങളിലെ അവധിയിലാണ് ജോലി ചെയ്യിപ്പിച്ചതെങ്കില്‍ ഒന്നര മണിക്കൂര്‍ വേതനം നല്‍കുകയും പുറമേ മറ്റൊരു മറ്റൊരു ദിവസം അവധി നല്‍കുകയും വേണമെന്ന് മുഹമ്മദ് മുബാറക് പറഞ്ഞു. ഓവര്‍ടൈം വേതനം നല്‍കുമ്പോള്‍ അടിസ്ഥാന വേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാര്‍ പ്രകാരം നല്‍കുന്ന അനുബന്ധ അലവന്‍സുകളും ചേര്‍ത്താണ് ഓവര്‍ ടൈം തുക നിശ്ചയിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രാത്രി ഒന്‍പത് മണിക്കും പുലര്‍ച്ചെ നാല് മണിക്കും ഇടയിലുള്ള സമയത്താണ് അധികതൊഴില്‍ ചെയ്യിക്കുന്നതെങ്കില്‍ വേതനം 50 ശതമാനത്തില്‍ കുറയരുതെന്നാണ് ചട്ടം. ഒരു ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.പൊതു അവധി ദിനമായ വെള്ളിയാഴ്ച ചെയ്യിപ്പിച്ചാല്‍ സാധാരണ ദിവസങ്ങളേക്കാള്‍ അന്‍പത് ശതമാനം അധിക വേതനം നല്‍കണം. കൂടാതെ നഷ്ടപെട്ട അവധി ദിവസത്തിനു പകരം മറ്റൊരുദിവസം അവധി നല്‍കണമെന്നും മന്ത്രാലത്തിലെ ലേബര്‍ റിലേഷന്‍ വകുപ്പ് തലവനായ മുഹമ്മദ് മുബാറക് വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad