മലപ്പുറം:(www.evisionnews.co) പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവിെൻറ ഉടമസ്ഥതയിൽ ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിലുള്ള തടയണയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പശ്ചാത്തലത്തിൽ നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ വ്യാഴാഴ്ച പെരിന്തൽമണ്ണ സബ് കലക്ടറുടെ നേതൃത്വത്തിൽ ഹിയറിങ് നടക്കും. തടയണ നിർമിച്ചത് നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കാൻ നേരത്തേ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ നിർദേശം നൽകിയിരുന്നു.എന്നാൽ, ഇത് പൊതുമരാമത്ത് കെട്ടിട വകുപ്പിൽ മാസങ്ങളായി അനക്കമില്ലാതെ കിടന്നു. മൂന്നുതവണ കലക്ടറേറ്റിൽനിന്ന് മുന്നറിയിപ്പ് നോട്ടീസ് പോയെങ്കിലും നടപടികളുണ്ടായില്ല. ഇപ്പോൾ വീണ്ടും വിവാദമുയർന്നതിനാൽ വിശദപരിശോധന നടത്താനും നിയമവിരുദ്ധമാണെങ്കിൽ പൊളിച്ചുകളയാനുള്ള ചെലവിെൻറ വിശദാംശങ്ങൾ അറിയിക്കാനും ജില്ല കലക്ടർ അമിത് മീണ പെരിന്തൽമണ്ണ സബ് കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ ഡോ. അരുണിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നേരത്തേ നൽകിയ നിർദേശം പൊതുമരാമത്ത് വകുപ്പിൽ നടപടികളൊന്നുമാകാതെ കിടന്നത് കണ്ടെത്തിയത്.തടയണ പൊളിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നും ചെറുകിട ജലസേചന വകുപ്പാണ് ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാതിരുന്നത്. തുടർന്നാണ് പൊളിക്കുന്നതിെൻറ ചെലവ് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ചെറുകിട ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് വ്യാഴാഴ്ചക്കകം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ കേൾക്കാനാണ് സ്ഥലമുടമയുടെയും പരാതിക്കാരുടെയും സാന്നിധ്യത്തിൽ പ്രത്യേകയോഗം ചേരുന്നത്.അതേസമയം, ഹിയറിങ് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ ഹാജരാകുമെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു.
Post a Comment
0 Comments