Type Here to Get Search Results !

Bottom Ad

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം വീതം ഫീസ് വാങ്ങാം: സുപ്രീംകോടതി


ന്യൂഡല്‍ഹി: (www.evisionnews.co)  സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായി സ്വാശ്രയ കേസില്‍ സുപ്രീം കോടതിയുടെ വിധി. കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ കോടതി, എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന് വ്യക്തമാക്കി.

ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി അല്ലെങ്കില്‍ ബോണ്ട് എങ്ങനെ നല്‍കണമെന്നതിലും കോടതി വ്യക്തത വരുത്തി. പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം. ബോണ്ടായിട്ടാണു നല്‍കുന്നതെങ്കില്‍ ഫീസ് പരിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായാല്‍ വിദ്യാര്‍ഥികള്‍ പ്രശ്നത്തിലാകുമെന്നു ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഉറപ്പുനല്‍കുന്ന തുക പിന്നീട് അടയ്ക്കാന്‍ സാധിക്കാതെ വിദ്യാര്‍ഥി പുറത്തായാല്‍ ആ സീറ്റ് അഞ്ചു വര്‍ഷത്തേക്ക് ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടാവുമെന്നാണു ഹര്‍ജിക്കാരുടെ നിലപാട്.

അതേസമയം, ഏകീകൃത ഫീസ് ഘടന അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച രാജേന്ദ്ര ബാബു കമ്മിഷന്‍ അഞ്ച് ലക്ഷം രൂപയാണ് ഫീസാണ് നിശ്ചയിച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഫീസ് 11 ലക്ഷം രൂപയെന്നതു രണ്ടു കോളജുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതു ചോദ്യംചെയ്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജഡ്ജിമാരായ എസ്.എ. ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

11 ലക്ഷം ഫീസ് വാങ്ങാന്‍ സുപ്രീംകോടതി അനുവദിച്ചെങ്കിലും അഞ്ചുലക്ഷം ഫീസ് ഘടന തുടരുമെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായിരിക്കും ഈ ഫീസെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വക്താവ് ജോര്‍ജ് പോള്‍ വ്യക്തമാക്കി.
അതേസമയം സുപ്രീംകോടതി വിധി മറ്റു കോളജുകളില്‍ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് വന്‍ ബാധ്യത വരുത്തിവയ്ക്കും. കുറഞ്ഞ ഫീസില്‍ പ്രവേശനം നേടിയവര്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അധികമായി ആറുലക്ഷം കണ്ടെത്തേണ്ടിവരും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad