Type Here to Get Search Results !

Bottom Ad

ബീഫ് നിരോധനം തെറ്റ്: ഹിന്ദുക്കളും പശുവുമായി അത്രഅഗാധമായ ബന്ധമൊന്നുമില്ലെന്നും ബി.ജെ.പി വക്താവ്: വിവാദമായപ്പോള്‍ പ്രസ്താവന പിന്‍വലിച്ചു

ബംഗളൂരു (www.evisionnews.in): ഹിന്ദുക്കളും പശുവുമായി അത്രഅഗാധമായ ഒരു ബന്ധവുമില്ലെന്നും ബീഫ് കഴിക്കുന്നത് സാധാരണ കാര്യമാണെന്നും ചില ബ്രാഹ്മണര്‍ വരെ ബീഫ് കഴിക്കുമെന്നുമുള്ള പ്രസ്താവന പിന്‍വലിച്ച് കര്‍ണാടക ബി.ജെ.പി വക്താവ് വാമന്‍ ആചാര്യ. പ്രസ്താവനക്കെതിരെ നേതൃത്വം തന്നെ മുന്നോട്ടുവന്നതോടെയാണ് താന്‍ പറഞ്ഞത് പിന്‍വലിച്ചതായി വാമന്‍ ആചാര്യ അറിയിച്ചത്. 

കന്നഡ ന്യൂസ് ചാനലിന്റെ പാനല്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹം ബീഫ് നിരോധനത്തിനെതിരെ ശക്തമായി രംഗത്ത് വന്നത്. 'ഇന്ത്യ കാര്‍ഷിക വൃത്തിയിലേക്ക് പോകുന്നതിന് മുന്‍പ് ബ്രാഹ്മണര്‍ ഉള്‍പ്പെടെ എല്ലാ സമുദായത്തില്‍പ്പെട്ടവരും ബീഫ് കഴിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റിലൊക്കെ ഇപ്പോഴും എല്ലാ സമുദായക്കാരും ബീഫ് കഴിക്കുന്നുണ്ട്. ശാസ്ത്രീയമായി ചിന്തിക്കുന്ന ഒരാളെന്ന നിലയില്‍ പശുവിനെ ഗോമാതാവായി കാണാന്‍ എനിക്ക് സാധിക്കില്ല. ഒരു കര്‍ഷക കുടുംബവും പശുവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ ഹിന്ദുവുമായി അത്രഅഗാധമായ ബന്ധമില്ല. ഗോഹത്യയെ സാമൂഹിക-സാമ്പത്തിക കാഴ്ചപ്പാടോടെ നോക്കിക്കാണുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ബി.ജെ.പി നേതൃത്വം തന്നെ രംഗത്തെത്തുകയായിരുന്നു. പ്രസ്താവന തെറ്റായിപ്പോയെന്ന് ബി.ജെ.പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സി.ടി രവിയും മുന്‍വക്താവ് മധുസൂദനനും പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടല്ല അദ്ദേഹം പറഞ്ഞതെന്നും പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അത് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്. 'എന്റെ സ്വകാര്യ നിലപാടാണ് ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തമാക്കിയത്. എന്നാല്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് പറയുന്നത്. ആ സാഹചര്യത്തില്‍ ഞാന്‍ പ്രസ്താവന പിന്‍വലിക്കുകയാണ്'-വാമന്‍ ആചാര്യ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad