എരിയാൽ (www.evisionnews.in) :കേന്ദ്ര സർക്കാർ മേൽനോട്ടത്തിൽ നടത്തുന്ന നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ സുതാര്യതയുടെയും ദേഹപരിശോധനയുടെയും പേര് പറഞ്ഞു അടിവസ്ത്രം അടക്കമുള്ളവ അഴിപ്പിച്ചുവെന്ന വാർത്തയെ സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ഗൗരവമായി കാണണമെന്ന് എം എസ് എഫ് എരിയാൽ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
സുതാര്യതയുടെ പേരിൽ ശിരോവസ്ത്രമടക്കമുള്ള മത ചിഹ്നങ്ങൾ വിലക്കിയ പരീക്ഷാ ബോർഡിന്റെ തീരുമാനം നേരത്തെ തന്നെ കോടതികളിലടക്കം ചോദ്യം ചെയ്യപ്പെടുകയും വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്. സുതാര്യതയുടെ പേരും പറഞ്ഞു പരീക്ഷാർത്ഥികളെ അനാവശ്യമായ പരിശോധനകൾക്ക് വിധേയമാക്കുന്നത് അവരിൽ കടുത്ത മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുകയും വേണ്ടത് പോലെ പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് കടുത്ത മനുഷ്യാവകാശ ലംഘനമായി കണ്ടു കൊണ്ട് ഉത്തരവാദികൾക്കെതിരെ കർശനമായ നടപടിയെടുക്കണം. രാഷ്ട്രീയ പാർട്ടികൾ കൂട്ടായി ഇരുന്ന് ഈ വിഷയത്തിൽ മനുഷ്യത്വപരമായ തീരുമാനം ഉണ്ടാക്കണമെന്നും മനുഷ്യാവകാശ ,ബാലാവകാശ കമ്മീഷനുകൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Post a Comment
0 Comments