ന്യൂഡല്‍ഹി (www.evisionnews.in): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെ 12 പേര്‍ ഗൂഢാലോചനാ കുറ്റത്തില്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി. സി.ബി.ഐ ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി. കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ പി.സി ഘോഷും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിന് കര്‍സേവകരെ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗത്തിലൂടെ പ്രേരിപ്പിച്ചുവെന്നാണ് കേസ്. രണ്ടു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍ക്കണമെന്നും സുപ്രിം കോടതിയുടെ നിര്‍ദേശമുണ്ട്. ലക്നൗ കോടതിയില്‍ ദിവസേന കേസ് വിളിക്കാം. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന് സുപ്രിം കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
1992 ഡിസംബര്‍ ആറിലെ ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലനില്‍ക്കുന്നത്. സംഭവത്തില്‍ പങ്കുള്ള പേരറിയാത്ത കര്‍സേവകര്‍ക്കെതിരേയുള്ള കേസില്‍ ലഖ്നൗ കോടതിയിലാണു വിചാരണ നടക്കുന്നത്. സംഭവത്തില്‍ പങ്കുള്ള വി.വി.ഐ.പികള്‍ക്കെതിരേയുള്ള കേസ് റായ്ബറേലി കോടതി പരിഗണിക്കുന്നു. റായ്ബറേലി കോടതിയില്‍നിന്ന് ലഖ്നൗ കോടതിയിലേക്ക് കേസ് മാറ്റി സംയുക്ത വിചാരണക്ക് ഉത്തരവിടാമെന്ന് ഈമാസം ആറിന് സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
Post a Comment
0 Comments