Type Here to Get Search Results !

Bottom Ad

മണ്‍മറഞ്ഞത് അറിവിന്റെ അക്ഷയഖനി


ഹാരിസ് ദാരിമി ബെദിര
(എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി)


അനുസ്മരണം (www.evisionnews.in): കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ മണ്‍മറഞ്ഞു. കേരളീയ മുസ്‌ലിംകളുടെ ധൈഷണിക നായകന്‍, അറിവിന്റെ നിറദീപമായി പ്രോജ്വലിച്ചു നിന്ന വന്ദ്യ ഗുരുമുഖം. എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, ചിന്തകന്‍, മുദരിസ് തുടങ്ങി എ.പി ഉസ്താദിന്റെ വിശേഷണങ്ങള്‍ ഏറെ. മാസങ്ങള്‍ക്ക് മുമ്പ് കോയക്കുട്ടി ഉസ്താദ് വിട പറഞ്ഞപ്പോള്‍ സമസ്തയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് രണ്ടു വട്ടം ആലോചിക്കേണ്ടിവന്നില്ല. പണ്ഡിത ലോകത്ത് അധികമൊന്നും വെട്ടിത്തിളങ്ങി പേരെടുക്കാന്‍ കൂട്ടാക്കാതിരിക്കുമ്പോഴാണ് സമസ്തയുടെ അമരത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ പദവിയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അവിടുത്തെ വിയോഗം. പ്രായത്തിന്റെ അവശതകളുണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള ഉസ്താദിന്റെ വിയോഗ വാര്‍ത്ത കേട്ട് സുന്നി കൈരളി മുഴുവന്‍ തേങ്ങുകയായിരുന്നു. പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍ എന്ന തിരുനബി(സ്വ)യുടെ വചനത്തിന്റെ സാക്ഷ്യപത്രമാണ് എ.പി ഉസ്താദിന്റെ ജീവിതം.

ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ പിന്‍ഗാമിയായി അധ്യക്ഷ പദവിയിലെത്തിയ കുമരംപൂത്തൂര്‍ സമസ്തയുടെ പത്താമത്തെ പ്രസിഡന്റാണ്.

പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ പള്ളിക്കുന്ന സ്വദേശിയായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ നാട്ടില്‍നിന്നു പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം, പിതൃസഹോദരന്‍ ബീരാന്‍കുട്ടി മുസ്്‌ലിയാര്‍, ഭാര്യാപിതാവ് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്‌ലിയാര്‍, പോത്തന്‍ അബ്ദുല്ല മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ എന്നിവരുടെ കീഴില്‍ ദര്‍സ് പഠനം നടത്തി. സമസ്തയുടെ നേതൃത്വത്തിലുള്ള ഉന്നത മതകലാലയമായ ജാമിഅ നൂരിയ്യയുടെ ആദ്യ സനദ്ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ച ഫൈസി പണ്ഡിതന്‍കൂടിയാണ് എ.പി ഉസ്താദ്. 

1963ല്‍ ജാമിഅയുടെ പ്രഥമ മുഖ്തസര്‍ ബാച്ചിലാണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രവേശനം നേടിയത്. ആ വര്‍ഷത്തെ മുതവ്വല്‍ ബാച്ചിലെയും ഇദ്ദേഹമുള്‍പ്പട്ട രണ്ടാമത്തെ മുതവ്വല്‍ ബാച്ചുമാണ് പ്രഥമ സനദ്ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ചത്. ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ജാമിഅ നൂരിയയ്യില്‍ ഉസ്താദുമാര്‍. ബിരുദ പഠത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്ത ഇദ്ദേഹം കൊളജ് സ്ഥാപക നേതാവായ ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം 1971 മുതല്‍ ജാമിഅയില്‍തന്നെ അഞ്ചു വര്‍ഷം മുദരിസായി. വിവിധ ദര്‍സുകളില്‍ പിന്നീട് അധ്യാപനം നടത്തിയ ശേഷം രണ്ടു പതിറ്റാണ്ടിലേറെയായി ജാമിഅയില്‍ അധ്യാപകനും ഇപ്പോള്‍ വൈസ് പ്രിന്‍സിപ്പലുമായി തുടരുന്നു.

ആദര്‍ശ രംഗത്തെ കണിശമായ നിലപാടുകളുടെ പ്രതീകമാണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍. മതജ്ഞാനത്തിലെ അഗാധപാണ്ഡിത്യം മുന്‍നിര്‍ത്തി തഹ്ഖീഖുള്ള പണ്ഡിതനെന്നു പ്രസിദ്ധ സൂഫീവര്യന്‍ കണ്യാല മൗല വിശേഷിപ്പിച്ചിരുന്നു. 1995ല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായ എ.പി ഉസ്താദ് 2012 മുതല്‍ ഉപാധ്യക്ഷനായി തുടരുകയും, 2016 ല്‍ മെയ്യ് മാസം കോയക്കുട്ടി ഉസ്താദിന്റ ശേഷം സമസ്ത പ്രസിഡണ്ടായി , സമസ്ത ഫത്‌വാ കമ്മിറ്റി, പാഠപുസ്തക സമിതി എന്നിവയിലും നേതൃത്വം നല്‍കുന്നു. സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചിരുന്നു

മുല്‌സിം ജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കുകയും തന്റെ പേനയും ചിന്തയും ദിഷണാത്മകമായി ചലിപ്പിച്ചു വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭ കൂടിയായിരുന്നു മുഹഖി ഖുല്‍ ഉലമ എന്ന പേരില്‍ അറിയപ്പെട്ട ഉസ്താദ്. മുഖ്യധാരയില്‍ മുസ്ലിങ്ങള്‍ക്ക് പ്രതേകിച്ച് സുന്നികള്‍ക്ക് വഴങ്ങാത്തതെന്ന് വിധിയെഴുതിരുന്ന പല വിഷയങ്ങളിലും ബൗദ്ധികമായി ഇടപെടാനും നിലപാടറിയിക്കാനും എ.പി ഉസ്താദ് എന്നും മുന്‍പന്തിയിലായിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന ഓര്‍മ്മശക്തിയും ദൈനംദിന കാര്യങ്ങളിലെ കാര്‍ക്കശ്യവും ആരാധാനകളിലെയും ഗ്രന്ഥരചനകളിലെയും സൂക്ഷ്മതയും എ.പി ഉസ്താദിനു ഉണ്ടായിരുന്നു. 2016 മെയ് മൂന്നിനാണ് കോയക്കുട്ടി ഉസ്താദിന്റ പിന്‍ഗാമിയായി സമസ്തയുടെ അമരത്ത് വന്നതെങ്കിലും കൃത്യം ഒരു വര്‍ഷം തികയുന്നതിന്റെ മുമ്പ് നാഥന്റെ വിധിക്ക് മുമ്പില്‍ കീഴടങ്ങിയത് സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ്. പ്രായത്തെ വകവെക്കാത്ത ഊര്‍ജ്ജസ്വലതയും കാലിക വിഷയങ്ങളിലെ അവഗാഹവും പുതിയ കാലത്തെ പ്രബോധകര്‍ എ പി. ഉസ്താദില്‍ നിന്ന് പകര്‍ത്തേണ്ട ഗുണങ്ങളാണ്. അള്ളാഹു മഹാനവര്‍കള്‍ക്ക് മഗ്ഫിറത്തും മര്‍ഹ മത്തും നല്‍കട്ടെ.

Post a Comment

0 Comments

Top Post Ad

Below Post Ad