കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പനിക്കു ചികിത്സ തേടി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത് 13,200 പേര്‍. ഇതില്‍ 490 പേര്‍ക്കു ഡെങ്കിപ്പനിയെന്നു സംശയമുണ്ടായിരുന്നെങ്കിലും 60 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം ഡെങ്കിപ്പനി മൂലം അഞ്ചു പേരാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചു മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥി കെ.വി കൃഷ്ണദാസാണ് ഡെങ്കി മരണത്തില്‍ ഒടുവിലത്തേത്.
പനിബാധിച്ചു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ മാത്രം കണക്കാണിത്. ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണംകൂടി ചേര്‍ത്താല്‍ ഭീതിദമായ കണക്കായിരിക്കും ലഭിക്കുകയെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനിയുമായി ചികിത്സയിലുള്ളവരില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഡെങ്കിപ്പനിയുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ജനറല്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് അഞ്ചുവരെ വിവിധ രോഗങ്ങളായി 854 പേരാണ് ചികിത്സക്കെത്തിയത്. ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക് തുടങ്ങിയിട്ടുണ്ട്. മുള്ളേരിയ, അഡൂര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഡെങ്കിപ്പനിയുമായി ഏറെ പേര്‍ ചികിത്സയ്‌ക്കെത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments