Type Here to Get Search Results !

Bottom Ad

യുവാവിനെ തലക്കടിച്ചു കൊന്ന സംഭവം: ഒരാള്‍ പിടിയില്‍


തിരുവനന്തപുരം (www.evisonnews.in): പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റു മൂന്നു പേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. വക്കം സ്വദേശി വിനായക്കാണ് പോലീസിന്റെ പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനായക് പിടിയിലായത്.

ബൈക്കില്‍ സഞ്ചരിക്കവെ അടിച്ചുവീഴ്ത്തിയ ശേഷം മരക്കഷണം കൊണ്ടുള്ള അടിയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീറാ (23)ണ് മരിച്ചത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തില്‍ ഉണ്ണികൃഷ്ണന്‍ (26) ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

ഞായറാഴ്ച വൈകിട്ട് നാലിന് വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം വക്കം തോപ്പിക്കവിള റെയില്‍വേ ഗേറ്റിനടുത്ത റോഡിലാണ് സംഭവം. മുന്‍വൈരാഗ്യമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

ഒരുവര്‍ഷത്തിനു മുമ്പ് നടന്ന പ്രശ്‌നങ്ങളാണ് ഏറ്റുമുട്ടലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. വക്കത്ത് ഘോഷയാത്രയ്ക്ക് കൊണ്ടുവന്ന ആനയെ പ്രകോപിപ്പിച്ചത് ഷബീറും ഉണ്ണികൃഷ്ണനും ചേര്‍ന്നാണെന്നാരോപിച്ചാണ് വഴക്കുകള്‍ ആരംഭിച്ചത്. നിരവധി തവണ ഇതെച്ചൊല്ലി തര്‍ക്കം നടന്നിരുന്നു. അതിനിടെ യുവാക്കളെ മര്‍ദ്ദിച്ച സംഘത്തില്‍ പെട്ടവരുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ചിലര്‍ കല്ലെറിയുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഷബീറും ഉണ്ണികൃഷ്ണനും ചേര്‍ന്നാണെന്നാരോപിച്ചാണ് ഇപ്പോള്‍ നാലു പേരടങ്ങിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്ത്തിയത്.

ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ ഇരുവരെയും മരക്കഷണം കൊണ്ട് തലക്കും കാലിനും അടിക്കുകയായിരുന്നു. ബഹളം കേട്ട് വീടിനുപുറത്തിറങ്ങിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad