കാസര്‍കോട് (www.evisionnews.in): റസൂലിന്റെ മുടി ഉയര്‍ത്തിക്കാട്ടി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ നീക്കങ്ങള്‍ തനിക്ക് ശേഷം തന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള വരുമാനത്തിന് ഒരു മാര്‍ഗ്ഗം കണ്ടെത്തലായിരുന്നുവെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. ഒരു പ്രമുഖ വാരികക്ക് നല്‍കി സുദീര്‍ഘമായ അഭിമുഖത്തിലാണ് പാലോളി കാന്തപുരത്തെ പൊളിച്ചടുക്കുന്നത്.
'പണ്ട് കള്ളന്മാര്‍ക്ക് സംഘടന വേണ്ട. പണത്തിന്റെ ശക്തികൊണ്ടും ഗുണ്ടകളെക്കൊണ്ടും കാര്യങ്ങള്‍ നടക്കുമായിരുന്നു. ഇന്ന് പരിഷ്‌കൃതമായ കാലഘട്ടത്തില്‍ സംഘടനയുടെ മറവിലാണ് അതെല്ലാം സാധിക്കുന്നത്. അഴിമതിയും മറ്റും മൂടിവെക്കാനുള്ളതാണ് ഇന്ന് വെള്ളാപ്പള്ളിക്ക് സംഘടന. രാഷ്ട്രീയമായി അയാളുടെ കയ്യിലുള്ള ആയുധമാണ് സംഘടന. വെള്ളാപ്പള്ളിയുടെ മാത്രമല്ല, മതസംഘടനകളുടെ കൂട്ടത്തില്‍ ചില സംഘടനയുടെ ഏര്‍പ്പാടും ഇതു തന്നെയല്ലേ?' പാലോളി ചോദിക്കുന്നു.
ഇതിന് പിന്നാലെ ചോദ്യകര്‍ത്താവ് ചോദിക്കുന്നത് ഇങ്ങനെ: കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സംഘടനയെ കുറിച്ചാണോ?. ഉത്തരം: അതുതന്നെയാണ് ഞാന്‍ പറയുന്നത്. റസൂലിന്റെ മുടി-ഇതിനെക്കാള്‍ വലിയ ഭ്രാന്ത് വല്ലതുമുണ്ടോ?. റസൂല്‍ മരിച്ചിട്ട് എത്രകൊല്ലമായി. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇവരാരെങ്കിലും മുടി കൊണ്ടുവന്നിരുന്നോ. മതപരമായ കാര്യമാവുമ്പോള്‍ ജനങ്ങള്‍ അപ്പുറവും ഇപ്പുറവും നോക്കില്ല. അതില്‍ വീഴും. അപ്പോള്‍ ഇതെന്താണെന്ന് വെച്ചാല്‍ തനിക്ക് ശേഷം തന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗ്ഗം. അതാണിതിന്റെ ലക്ഷ്യം.
കാന്തപുരം എന്നും സഹായിച്ചത് സിപിഎമ്മിനെ അല്ലേ. അരിവാള്‍ സുന്നിയാണെന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത് തന്നെ.
ഉത്തരം: അത് സംഘടനയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ചില താല്‍ക്കാലിക നിലപാടുകള്‍. അതിനിപ്പോള്‍ ബിജെപി വന്നാല്‍ അവരുമായി ബന്ധത്തിന് പോവും. പോയിട്ടുണ്ടല്ലോ അദ്ദേഹം. എത്രയോ സംഭവങ്ങളില്ലേ. കോണ്‍ഗ്രസാകുമ്പോള്‍ അതാണ്. നമ്മുടെ ആര്യാടന്റെ കാര്യം പോലെത്തന്നെ. അഞ്ചു കൊല്ലത്തിലെ നാലരക്കൊല്ലം ലീഗിനെതിരെ വര്‍ത്തമാനം പറയും. ബാക്കി അരക്കൊല്ലമാണ് ലീഗിനോടുള്ള സ്‌നേഹം. അതിനൊരു ലക്ഷ്യമുണ്ട്. മണ്ഡലത്തില്‍ ജയിക്കണം. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ പുരോഗമനത്തിന്റെ വക്താവ് ആകുകയും വേണം. ഇങ്ങനെ പലരും കാണിക്കാറുണ്ട്. അത് നമ്മള്‍ കണ്ടു മനസിലാക്കുകയല്ലാതെ വേറെ കാര്യമൊന്നുമില്ല. അഭിമുഖം തുടരുന്നു....
keywords : kanthapuram-paloli-muhammed-kutty-rasool-allegation
keywords : kanthapuram-paloli-muhammed-kutty-rasool-allegation
Post a Comment
0 Comments