തൃശൂര്‍ (www.evisionnews.in): കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ മുഖ്യപ്രതിയും വ്യവസായിയുമായ മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് വിചാരണകോടതി കണ്ടെത്തി. കൊല നടന്ന് ഒരു വര്‍ഷം തികയാനിരിക്കെയാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി നിഷാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 ജനുവരി 29നായിരുന്നു കൊലനടന്നത്. കേസില്‍ നിഷാമിനെതിരെ ചുമത്തപ്പെട്ട കൊല ഉള്‍പ്പടെ ഒമ്പത് കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. തൃശൂരിലെ ശോഭാ സിറ്റി ഷോപ്പിംഗ് മാളിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് നിഷാം കാര്‍ കയറ്റി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 16നാണ് ചികിത്സയ്ക്കിടെ മരിച്ചത്.
വിചാരണക്കിടയില്‍ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും സാക്ഷികളെ സ്വാധീനിക്കാനും കേസ് വലിച്ചു നീട്ടിക്കൊണ്ടു പോകാനും പ്രതി നിഷാമും സംഘവും കുത്സിത മാര്‍ഗ്ഗങ്ങള്‍ തേടിയത് വിവാദമായിരുന്നു. ഇതിനു വേണ്ടി സുപ്രിംകോടതിയെ വരെ നിഷാമിന്റെ അഭിഭാഷകന്‍ എത്തിയെങ്കിലും പ്രതിഭാഗം വാദങ്ങള്‍ കോടതി തളളുകയായിരുന്നു. നിയമസഭക്കുള്ളിലും ചന്ദ്രബോസ് വധം ആളിക്കത്തിയ വിഷയമാണ്. വിഷാദ രോഗിയായ താന്‍ കാറോടിക്കുമ്പോള്‍ ചന്ദ്രബോസ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായുള്ള വാദം കോടതി തള്ളി. കേസില്‍ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്. മനുഷ്യമനസാക്ഷിയെ നടുക്കിയ കൊലക്കേസില്‍ പ്രതിയായ നിഷാമിനെ തൂക്കിക്കൊല്ലണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ശോഭാ സിറ്റിയില് നടന്നത്. ചന്ദ്രബോസിനെ കാറു കൊണ്ടിടിച്ചിട്ട 700 മീറ്ററോളം അകലെ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച് ഏറെ നേരെ തല്ലിച്ചതക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു. 5000 കോടി രൂപയുടെ ആസ്തിയുള്ള പ്രതി അഞ്ചു കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്കണമെന്നും പോസിക്യൂഷന് ആവശ്യപ്പെട്ടു.
Post a Comment
0 Comments