Type Here to Get Search Results !

Bottom Ad

ഗള്‍ഫില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ മറ്റൊരു മലയാളിക്ക് വധശിക്ഷ

അബൂദാബി (www.evisionnews.in): മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ മറ്റൊരു മലയാളിക്ക് അബൂദാബിയില്‍ വധശിക്ഷ. തിരുവനന്തപുരം ആറ്റിങ്ങല്‍ പുറമ്പച്ചാനി ഹൗസില്‍ സന്തോഷിനാണ് വധശിക്ഷ ലഭിച്ചത്. കോട്ടയം കറുകച്ചാല്‍ പുത്തന്‍പുരക്കല്‍ ചമ്പക്കര സുബിന്‍ കൊല്ലപ്പെട്ട കേസിലായിരുന്നു വിധി. സുബിന്റെ കുടുംബം മാപ്പു നല്‍കിയാല്‍ സന്തോഷിനെ മോചിപ്പിക്കും.
2011 ജൂലൈ 29ന് താമസ സ്ഥലത്തുവെച്ചുണ്ടായ സംഭവത്തിനാണ് അബൂദബിയില്‍ ഇലക്ര്ടീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന സന്തോഷ് പിടിയിലായത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നെന്നും ഇതില്‍ സന്തോഷ് നിരപരാധിയാണെന്നും കുടുംബം പറയുന്നു. എന്നാല്‍ ഇക്കാര്യം സന്തോഷിന് കോടതിയില്‍ തെളിയിക്കാനായില്ല.
കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ അഭിഭാഷകനെ വെയ്ക്കാന്‍ കഴിയാതെ വന്നത് സന്തോഷിനെ കൂടുതല്‍ കുരുക്കിലാക്കി. ഇനി സന്തോഷിന് മോചിതനാകാന്‍ ഏക ആശ്രയം സുബിന്റെ കുടുംബത്തിന്റെ മാപ്പ് നല്‍കലാണ്. എന്നാല്‍ സന്തോഷിന്റെ ഭാര്യ റിയ ബന്ധപ്പെട്ടപ്പോള്‍ സുബിന്റെ കുടുംബം 50 ലക്ഷം രൂപ ചോദിച്ചു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിന് പുറമേ സന്തോഷ് വിദേശത്ത് പോകാനായി എടുത്ത വായ്പ കൂടിയായി റിയ കൂടുതല്‍ ദുരിതത്തിലാണ്.
ജയിലിലായ ശേഷം സന്തോഷിന്റെ വരുമാനം കൂടി വരാതായതോടെ ട്യൂഷന്‍ എടുക്കുന്ന വരുമാനത്തില്‍ നിന്നാണ് റിയ ജീവിതം തള്ളിനീക്കുന്നത്. സുബിന്റെ കുടുംബം ആവശ്യപ്പെട്ട പണം കണ്ടെത്താന്‍ സുമനസ്സുകള്‍ക്ക് നേരെയാണ് ഇവര്‍ ഉറ്റുനോക്കുന്നത്. ഇതിന് പുറമേ സഹായിക്കാന്‍ മുഖ്യമന്ത്രിക്കും കെ.എം.മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും റിയ നിവേദനം നല്‍കിയിട്ടുണ്ട്.


Keywords: Gulf-news-abudabi-news-case-murder-case-news-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad